പ്രതിസന്ധി അയയുമോ?: ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ അധികൃതർ

ന്യൂഡൽഹി: പാചക വാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽ.പി.ജിയുമായി 'ശിവാലിക്' എന്ന കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ ട്രാഫിക്.കോം. 54000 ടണ്ണിലധികം സംഭരണശേഷിയുള്ള കപ്പലാണ് സംഘർഷ ബാധിത ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കടന്നത്.എൽ.പി.ജിയുമായി മറ്റൊരുകപ്പലും ഉടൻ ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹുർമൂസ് കടലിടുക്ക് കടക്കാനാകുന്നത്. ഹുർമൂസ് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

''ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെയും കഷ്ടപ്പാടാണ്. അതുപോലെ തിരിച്ചും. അതിനാൽ ഇന്ത്യൻ സർക്കാർ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുള്ളതിനാൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും സഹായിക്കണം'', ഇറാൻ അംബാസഡർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 50 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ഇതിൽ 20 ശതമാനം ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ വാതക പാടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തർ എനർജി ഉത്പാദനം നിർത്തിയിരിക്കുകയാണ്. ഇത് ഏഷ്യൻ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ രൂക്ഷമായി ബാധിച്ചു.

നിലവിലെ വെല്ലുവിളിയെ നേരിടാൻ, രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ പ്രകൃതിവാതകത്തിന്റെ വിതരണവും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ നൽകിട്ടുണ്ട്.എൽ.പി.ജി പ്രതിസന്ധിയി നിയന്ത്രണ വിധേ‍യമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തിയിലാകരുതെന്നും അധികൃർ ആവശ്യപ്പെട്ടു. യു.എസ്- ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷയിൽ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ ആക്രമണം തുടങ്ങിയിരുന്നു. ഇതൊടൊപ്പം ലോകത്തിലെ തന്നെ പ്രധാന ഊർജ ഗതാഗത പാതയായ ഹുർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. ഇതോടെ ആഗോള വിപണിയിൽ തന്നെ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

Tags:    
News Summary - Indian LPG carrier crosses Strait of Hormuz: marine traffic website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.