ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡോക്യുമെന്‍ററി വിലക്കിയെങ്കിലും സത്യം മറച്ചുവെക്കാനാകില്ലെന്ന് ജമ്മു-കശ്മീരിൽ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ (പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബി.ബി.സി പരമ്പര) ഇന്ത്യൻ സർക്കാർ നിരോധിച്ചു. വിദേശകാര്യ മന്ത്രാലയം അവരുടെ നിലപാടിലൂടെ പ്രതിരോധത്തിലായി. അതിനാൽ ഇത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നു. സത്യം മറച്ചുവെക്കാനാകില്ല. സത്യം പ്രകാശിക്കുന്നതാണ്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. സത്യം എത്ര മറച്ചുവെച്ചാലും പുറത്തുവരും’ -രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്‍ററി തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ, അത് പക്ഷപാതപരവും വസ്തുനിഷ്ഠമല്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യുട്യൂബിനും നിർദേശം നൽകുകയും ചെയ്തിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.