‘ഭരണകക്ഷിയുടെ തൊഴിലാളികളെ പോലെ പെരുമാറരുത്’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തനിക്കെതിരായ അവകാശലംഘന നോട്ടീസിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ എപ്പോഴും നിഷ്പക്ഷത പാലിക്കണമെന്നും ഭരണകക്ഷിയുടെ തൊഴിലാളികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്നും വസ്തുതകൾ അന്വേഷിക്കാതെ സർക്കാരിന്റെ വാക്കുകൾ മാത്രം ഏറ്റുപിടിച്ച് ചർച്ചകൾ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

‘ഇത് ലജ്ജാകരമാണ്, കുറഞ്ഞത് അല്‍പം വസ്തുതാപരമായ കാര്യങ്ങളെങ്കിലും ചെയ്യാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ വാക്കുകള്‍ അതുപോലെ ഏറ്റുപിടിച്ച് ഷോകള്‍ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ട്’ -രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര ബജറ്റ് ചർച്ചക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് രാഹുലിനെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴാണ് രാഹുൽ ക്ഷുഭിതനായത്.

പാർലമെന്റ് അംഗങ്ങൾക്കോ സഭക്കോ ഉള്ള പ്രത്യേക അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ സഭയിലെ ഏതൊരു അംഗത്തിനും മറ്റൊരു അംഗത്തിനെതിരെ കൊണ്ടുവരാവുന്നതാണ് അവകാശലംഘന നോട്ടീസ്.

കേന്ദ്ര ബജറ്റിലെ ചര്‍ച്ചക്കിടെ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ നടക്കുകയാണ്. ഇന്ത്യ-യു.എസ് വ്യാപാര കരാറിലൂടെ സർക്കാർ ഭാരതമാതാവിനെ വിറ്റു എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാർ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊർജ സുരക്ഷ യു.എസിന് അടിയറവ് വെച്ചുകൊണ്ട് കർഷകരുടെ താൽപര്യങ്ങൾ ബലികഴിച്ചുവെന്നും രാഹുൽ ആരോപിച്ചിരുന്നു.

പിന്നാലെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കേ​​ന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സർക്കാരിനെതിരെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും കിരൺ റിജിജു കുറ്റപ്പെടുത്തി.

Tags:    
News Summary - Rahul Gandhi Loses Cool Over Questions On Notice Against Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.