ജയ്പുർ: രാജസ്ഥാനിലെ ഝുൻഝുനു ജില്ലയിൽ ആർ.എസ്.എസിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ച 25കാരനായ ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ‘ഝുൻഝുനു എക്സ്പ്രസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ 11000ലധികം ഫോളോവേഴ്സുള്ള നവീൻ ചൗധരിയെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് നവീൻ ചൗധരി വിവാദമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു കളിസ്ഥലത്ത് രണ്ടു സംഘം കുട്ടികളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സംഘം ബാസ്കറ്റ്ബാൾ കോർട്ടിൽ സ്കേറ്റിങ് പരിശീലിക്കുമ്പോൾ, ആർ.എസ്.എസ് പ്രവർത്തകരുടെ വേഷം ധരിച്ചവരോടൊപ്പം മറ്റൊരു സംഘം കുട്ടികളുമുണ്ട്. ഒരു കൂട്ടർ രാജ്യത്തിനായി മെഡലുകൾ നേടാനും കഠിനാധ്വാനം ചെയ്യാനും പഠിക്കുമ്പോൾ, മറ്റേ കൂട്ടരിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകുകയാണെന്ന് വീഡിയോയിൽ നവീൻ ചൗധരി വോയിസ് ഓവറിലൂടെ ആരോപിച്ചിരുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച രാവിലെ സൈബർ പൊലീസ് തന്നെ വിളിച്ച് വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി നവീൻ ചൗധരി പറയുന്നു. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണികൾ ലഭിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ അഞ്ചുമുതൽ പത്തുവരെ പൊലീസ് വാഹനങ്ങളിൽ ഉദ്യോഗസ്ഥരെത്തി തന്നെ പിടിച്ചുകൊണ്ടുപോയെന്നും, ഒരു ഭീകരവാദിയെയെന്ന പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് വാഹനത്തിൽ 30 മിനിറ്റോളം ക്രൂരമായി മർദിച്ചെന്നും, ആർ.എസ്.എസിനെക്കുറിച്ച് തനിക്ക് എന്തറിയാമെന്ന് തുടർച്ചയായി ചോദിച്ചെന്നും നവീൻ വെളിപ്പെടുത്തി. ഫോൺ പിടിച്ചെടുത്ത് ഗാലറി പരിശോധിച്ചു. ഞായറാഴ്ച രാവിലെ 10.30 മുതൽ രാത്രി എട്ടുമണിവരെ ഭക്ഷണവും വെള്ളവും വെളിച്ചവും സൗകര്യങ്ങളുമില്ലാത്ത സെല്ലിൽ അടച്ചിട്ടതായും അദ്ദേഹം പറയുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകൾ പൊലീസ് ഡിലീറ്റ് ചെയ്തതായും എന്നാൽ പിന്നീട് അവ തിരിച്ചെടുത്തതായും നവീൻ ആരോപിച്ചു.
വീഡിയോ വൈറലായതിനെത്തുടർന്നും, വർഗീയ സംഘർഷം സൃഷ്ടിക്കാനും ക്രമസമാധാനനില തകർക്കാനും ശ്രമിക്കുന്നുവെന്ന പരാതി ലഭിച്ചതെന്നുമാണ് കൊട്‌വാലി എസ്.എച്ച്.ഒ ശ്രാവൺ കുമാർ മീലിന്റെ വിശദീകരണം. തനിക്കെതിരെയുള്ള മർദന ആരോപണങ്ങൾ അദ്ദേഹം തള്ളി. വീഡിയോ വൈറലാകുന്നത് തടയേണ്ടത് പൊലീസിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടിക്കെതിരേ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രംഗത്തെത്തി. ‘രാജ്യത്ത് ആർ.എസ്.എസിനെ വിമർശിക്കുന്നത് കുറ്റകൃത്യമായി മാറിയോ? പുതിയ വല്ല രഹസ്യ നിയമവും സർക്കാർ പാസാക്കിയോ?’-എന്ന് ഗെലോട്ട് ചോദിച്ചു. ഇത് ഏകാധിപത്യമാണെന്നും സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്രയും സംഭവത്തെ ശക്തമായി അപലപിച്ചു. ഇത് കുറ്റകരമാണെങ്കിൽ തങ്ങൾ ഇത് വീണ്ടും ചെയ്യുമെന്ന് അദ്ദേഹം തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.