ബംഗളൂരു: ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ് യെദിയൂരപ്പ ഉൾപെടെ അഴിമതി കേസുകളിൽ ഉൾപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് േകാൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘കർണാടക മോസ്റ്റ് വാണ്ടഡ്’ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിലാണ് രാഹുൽ, നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്.
അഴിമതി കേസിൽ ഉൾപ്പെട്ട ബി.ജെ.പി സ്ഥാനാർഥികളുടെയും നേതാക്കളുടെയും മോദിയുടെയും ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘പ്രിയ മോദി ജി, താങ്കൾ ഒരുപാട് സംസാരിക്കും. എന്നാൽ, വാക്കുകളുമായി നിങ്ങളുടെ പ്രവൃത്തി തീരെ ചേരുന്നില്ല. കർണാടക തെരഞ്ഞെടുപ്പിൽ താങ്കളുടെ സ്ഥാനാർഥി നിർണയത്തെക്കുറിച്ചുള്ള ചിത്രമാണിത്' ^രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഉത്തരം പറയു മോദി എന്ന ഹാഷ് ടാഗിലാണ് രാഹുൽ ഗാന്ധി വിഡിയോ പോസ്റ്റ് ചെയ്തത്.
Dear Modi ji,
— Rahul Gandhi (@RahulGandhi) May 5, 2018
You talk a lot. Problem is, your actions don’t match your words. Here's a primer on your candidate selection in Karnataka.
It plays like an episode of "Karnataka's Most Wanted". #AnswerMaadiModi pic.twitter.com/G97AjBQUgO
പ്രിയ പ്രധാനമന്ത്രി, റെഡ്ഡി സഹോദരന്മാരടങ്ങിയ സംഘത്തിന് എട്ടു സീറ്റുകൾ നൽകിയതിനെക്കുറിച്ച് അഞ്ചു മിനിറ്റെങ്കിലും സംസാരിക്കുമോ? അഴിമതി, വഞ്ചന, വ്യാജ രേഖ തുടങ്ങിയ 23 കേസുകളുള്ള വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതിനെക്കുറിച്ച് വ്യക്തമാക്കാമോ? അഴിമതി കേസിൽ ഉൾപ്പെട്ട 11 പ്രധാനപ്പെട്ട ബി.ജെ.പി. നേതാക്കളെക്കുറിച്ച് താങ്കൾ എപ്പോഴാണ് സംസാരിക്കുക? ഇങ്ങനെ തുടരുകയാണ് രാഹുലിെൻറ ചോദ്യങ്ങൾ. ബി.ജെ.പി. നേതാക്കളും സ്ഥാനാർഥികളുമായ ശ്രീരാമുലു, സോമശേഖർ റെഡ്ഡി, ടി.എച്ച്. സുരേഷ് ബാബു, കാട്ട സുബ്രഹ്മണ്യ നായിഡു, സി.ടി. രവി, മുരുഗേഷ് നിരാനി, കൃഷ്ണയ്യൈ ഷെട്ടി മാലൂർ, ശിവാന ഗൗഡ നായക്, ആർ. അശോക്, ശോഭ കരന്ത്ലാജെ എന്നിവരുടെ ചിത്രങ്ങളും വിഡിയോയിലുണ്ട്.
റെഡ്ഡി സഹോദരന്മാർ ഉൾപ്പെട്ട 35,000 കോടിയുടെ ഖനി അഴിമതി മൂടിവെക്കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും ഇതിനെല്ലാം മറുപടിക്കായി കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറയുന്നു. ഉത്തരത്തിനായി പേപ്പറുകൾ പരിശോധിക്കാമെന്നും രാഹുൽ കളിയാക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അഞ്ചുമിനിട്ടുപോലും എഴുതിയതു നോക്കാതെ സംസാരിക്കാൻ അറിയില്ലെന്ന് മോദി നേരത്തെ വിമർശിച്ചിരുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കെ മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്ക് പോര് മുറുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.