പാർലമെന്റിന് പുറത്ത് മാധ്യമങ്ങൾക്ക് മുമ്പാകെ ജനറൽ എം.എം നരവനെയുടെ പുസ്തകം ഉയർത്തി പിടിക്കുന്ന രാഹുൽ ഗാന്ധി

ജനറൽ നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി; പ്രധാനമന്ത്രി സഭയിൽ വന്നാൽ പുസ്തകം കൈമാറുമെന്ന്

ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച മുൻ കരസേനാ മേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭക്ക് പുറത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി. ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചതിനു പിന്നാലെ പുറത്തിറങ്ങിയ ശേഷമായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് ജനറൽ നരവനയുടെ ഓർമകുറിപ്പായ ‘ഫോർ സ്റ്റാർ ഡെസ്റ്റിനി’ വാർത്താ ലേഖകർക്കു മുമ്പാകെ ഉയർത്തികാണിച്ചത്.

ചൈനീസ് കടന്നുകയറ്റം നടക്കുമ്പോൾ, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഉൾപ്പെടെയുള്ളവർ മൗനം പാലിച്ചുവെന്ന് വെളിപ്പെടുത്തുന്ന ജനറൽ എം.എം നരവനേയുടെ പുസ്തകം മൂന്നാം ദിവസവും പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചു. നരവനയുടെ പുസ്തകത്തിനൊപ്പം അമേരിക്കയുമായുള്ള വ്യാപാര കരാറിൽ പ്രധാനമന്ത്രിയും മൗനവും ഭരണപക്ഷ നിലപാടും സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്‍റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ബഹളം കനത്തതോടെ ലോക്സഭ നിർത്തിവെച്ചു.

തുടർന്ന് പുറത്തിറങ്ങിയ രാഹുൽ ഗാന്ധിയും പ്രതിപക്ഷ എം.പിമാരും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചു.

പ്രസിദ്ധീകരിച്ചില്ലെന്ന് പറയുന്ന പുസ്തകം ലോക്ഭയിൽ പ്രധാനമന്ത്രിക്ക് നേരിട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ‘പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ വരാൻ ധൈര്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. കാരണം അദ്ദേഹം വന്നാൽ ഞാൻ അദ്ദേഹത്തിന് ഈ പുസ്തകം നൽകും’ -രാഹുൽ പറഞ്ഞു.

ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിക്കാത്ത പുസ്തകം, വിദേശത്താണ് പ്രസിദ്ധീകരിച്ചതെന്നും രാഹുൽ പറഞ്ഞു. ഫോർ സ്റ്റാർ ഡെസ്റ്റിനി എന്ന പേരിലുള്ള പുസ്തകമാണ് ഇപ്പോൾ രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴി​യൊരുക്കിയത്. 

Tags:    
News Summary - Rahul displays unpublished memoir of ex-Army chief Naravane book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.