പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ അഴിമതിക്കാരൻ; വിമർശനമുന്നയിച്ച് നവ്ജ്യോത് കൗര്‍ സിദ്ദു പാർട്ടി വിട്ടു

ചണ്ഡീഗഢ്: പഞ്ചാബിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാർട്ടി അധ്യക്ഷനെതിരെ വിമർശനങ്ങളുന്നയിച്ച് നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയും മുന്‍ എം.എൽ.എയുമായ നവ്ജ്യോത് കൗര്‍ സിദ്ദു കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ്ങിനെതിരെ അതി രൂക്ഷവിമര്‍ശനങ്ങളാണ് നവ്ജ്യോത് കൗർ ഉന്നയിച്ചിട്ടുള്ളത്.

കോണ്‍ഗ്രസ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡന്റാണ് രാജാ വാറിങ്ങെന്ന് കൗർ ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും കൗർ ആരോപിച്ചു.

“നിങ്ങളെ (രാജ വാറിംഗ്) നശിപ്പിക്കാൻ എനിക്ക് മതിയായ തെളിവുണ്ട്, പക്ഷേ എനിക്ക് താൽപ്പര്യമില്ല, കാരണം ഞാൻ തന്നെ കോൺഗ്രസ് വിട്ടു, പാർട്ടിയിൽ എനിക്ക് പ്രതീക്ഷയുള്ള ഒരു നേതാവുമില്ല. ” എക്‌സിലെ ഒരു പോസ്റ്റിൽ അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാർട്ടി വിട്ടുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. സിദ്ദു ദമ്പതികൾ വീണ്ടും ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചനകൾ നൽകുന്നതാണ് എക്സിലെ പോസ്റ്റ്. നേരത്തെ ബി.ജെ.പിയില്‍ അംഗമായിരുന്നു നവ്ജ്യോത് സിങ് സിദ്ദുവും നവ്ജ്യോത് കൗറും. 2012ല്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് എം.എൽ.എയായിരുന്ന തെരഞ്ഞടുക്കപ്പെട്ട കൗര്‍ പിന്നീട് ഭര്‍ത്താവിനൊപ്പം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

മുഖ്യമന്ത്രി കസേരക്കായി 500 കോടി രൂപ നല്‍കണമെന്ന് അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കൗറിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിക്കുകയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൗറിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള രാജി പ്രഖ്യാപനം.

Tags:    
News Summary - Punjab Congress chief is corrupt; Navjot Kaur Sidhu quits party, criticises party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.