ഹാഥറസ് കൂട്ടബലാത്സംഗക്കൊല: രോഷം പടരുന്നു; ജന്തർ മന്തറിൽ വൻപ്രതിഷേധം

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന് നൂറുകണക്കിന് പേരാണ് ഒത്തുകൂടിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

ജന്തർ മന്തറിൽ ഒത്തുകൂടിയവർ

കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മുഴുവൻ രാജ്യവും ആഗ്രഹിക്കുന്നു. അവരെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് കരുതുന്നവരുണ്ട്. ഇപ്പോൾ ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ആവശ്യമുണ്ട് -അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

Full View

യു.പി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇരക്ക് നീതി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം -സീതാറാം യെച്ചൂരി പറഞ്ഞു.

ഹാഥറസ് സന്ദർശിക്കുമെന്ന് ചന്ദ്ര ശേഖർ ആസാദ് പറഞ്ഞു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ, പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ, കോൺഗ്രസ് എന്നിവരുടെ പിന്തുണയിലായിരുന്നു പ്രതിഷേധം. വിവിധ സംഘടനകളെ ഏകോപിപ്പിച്ചത് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറായിരുന്നു. നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ജന്തർ മന്തറിലേക്ക് മാറ്റുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.