ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകൾ തലവരിപ്പണം വാങ്ങുന്നത് തടയാൻ നിയന്ത്രണങ്ങളുമായി സുപ്രീംകോടതി. കോളജുകൾ ഫീസ് കറൻസി നോട്ടായി വാങ്ങരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിശ്ചിത ഫീസിന് പുറമേ മാനേജ്മെന്റുകൾ സമയാസമയങ്ങളില്‍ അധിക തുക ഈടാക്കുന്നില്ലെന്ന് ഫീസ് നിര്‍ണയ സമിതി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകി.
തലവരി ഈടാക്കുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വെബ് പോര്‍ട്ടല്‍ രൂപവത്കരിക്കണം. ചീഫ് സെക്രട്ടറിമാര്‍ പോര്‍ട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രവേശന സമയത്ത് ഇംഗ്ലീഷിലും പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം. പ്രവേശന സമയക്രമം നിശ്ചയിക്കുമ്പോള്‍ അധിക സീറ്റുകളിലേക്കുള്ള കൗണ്‍സലിങ് ഉള്‍പടെ നടപടികള്‍ പ്രവേശനം അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും നടത്താന്‍ മെഡിക്കല്‍ കമീഷനും ഡെന്റൽ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നടപടികള്‍ സ്വീകരിക്കണം.
സംസ്ഥാന ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൗണ്‍സലിങ്ങിന്റെ ദേശീയ, സംസ്ഥാന ക്വാട്ടകള്‍ നിശ്ചിത സമയക്രമം അനുസരിച്ച് പൂര്‍ത്തിയാക്കുന്നതായി ഉറപ്പുവരുത്തണം. അധിക സീറ്റുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പേരും പ്രവേശന പരീക്ഷയില്‍ നേടിയ റാങ്കും പരസ്യപ്പെടുത്തണം. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാകണം. ഫീസ് നിർണയ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ മാനേജ്മെന്റുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതിന് അനുമതിയുള്ളു എന്നും കോടതി നിർദേശത്തിൽ പറയുന്നു. മാനേജ്മെന്റുകൾ ഉയർന്ന തുക തലവരിപ്പണം വാങ്ങുന്നതായി കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.