മമത ബാനർജി

മമത ഭരണത്തിന് തടയിടാൻ ബി.ജെ.പി; പാനിഹാട്ടിൽ ബി.ജെ.പി സ്ഥാനാർഥിയായി ആർ.ജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മമതക്കെതിരെ കടുത്ത മത്സരത്തിനൊരുങ്ങി ബി.ജെ.പി. വടക്കൻ കൊൽക്കത്തയിലുള്ള ആർ.ജി കർ മെഡിക്കൽ കോളേജിൽ ജോലിക്കിടെ കൊടും പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മണ്ഡലത്തിൽ നിന്നാണ് രത്ന ദേബ്നാഥ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ബുധനാഴ്ച ബി.ജെ.പി സംസ്ഥാന നേതൃത്വം പുറത്തുവിട്ട 19 അംഗ മൂന്നാം പട്ടികയിലാണ് ഇരയുടെ അമ്മയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്.

2024 ഓഗസ്റ്റിൽ ആർ.ജി കർ മെഡിക്കൽ കോളേജിൽ വെച്ചാണ് 31 വയസ്സുകാരിയായ പി.ജി ട്രെയിനി ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിയായ സഞ്ജയ് റോയിയെ 2025 ജനുവരിയിൽ സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മകളുടെ മരണത്തിൽ 'പൂർണ്ണ നീതി' ഉറപ്പാക്കാനും ഭരണകൂടത്തിന്റെ വീഴ്ചകൾക്കെതിരെ പോരാടാനും വേണ്ടിയാണ് ബി.ജെ.പി നേതൃത്വം വാഗ്‌ദാനം ചെയ്ത സ്ഥാനാർത്ഥിത്വം സ്വീകരിച്ചതെന്ന് രത്ന ദേബ്നാഥ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടവും ഏപ്രിൽ 29ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പി, സ്ത്രീ സുരക്ഷയും ആർ.ജി കർ കേസും പ്രധാന പ്രചാരണ വിഷയമാക്കുമെന്ന് രത്ന ദേബ്നാഥിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നു. രത്ന ദേബ്നാഥിനെ കൂടാതെ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജേഷ് കുമാർ ജഗത്ദൽ മണ്ഡലത്തിലും രൂപ ഗാംഗുലി സോനാർപൂർ ദക്ഷിൺ മണ്ഡലത്തിലും മുൻ എൻ.എസ്.ജി ഉദ്യോഗസ്ഥനായ ദീപഞ്ജൻ ചക്രവർത്തി ഉത്തർപ്പാറ മണ്ഡലത്തിലും മത്സരിക്കുന്ന പ്രമുഖരാണ്.

Tags:    
News Summary - Mother of victim killed in RG Kar Medical College as BJP candidate in Panihat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.