ബംഗളൂരു: പത്തടി ഉയരത്തിലുള്ള ചുറ്റുമതിൽ, അതിന് മുകളിൽ കമ്പിവേലി ചുറ്റിവരിഞ്ഞിരിക്കുന്നു, മുൻഭാഗത്തെ വലിയ ഗേറ്റ് തുറന്ന് കടന്നാൽ നേരെ എത്തുന്നത് ഒരു കെട്ടിടത്തിലേക്ക്. ജയിലുകളെ അനുസ്മരിപ്പിക്കും വിധം ചെറിയൊരു കെട്ടിടം. രണ്ടിടങ്ങളിലായി നിരീക്ഷണ ടവറുകൾ, ചുറ്റുപാടും പൊലീസ് കാവൽ. ബംഗളൂരുവിൽനിന്നും 30 കിലോമീറ്റർ അകലെ നെലമംഗലയിലെ സൊന്ദികൊപ്പ ഗ്രാമത്തിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി അര ഏക്കറിൽ നിർമിച്ച തടങ്കൽ പാളയത്തിലെ കാഴ്ചകളാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് ആണയിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതുകണ്ട് ബോധ്യപ്പെടാം. സാമൂഹിക ക്ഷേമ വകുപ്പിെൻറ പിന്നാക്ക വിഭാഗക്കാർക്കുള്ള വനിത ഹോസ്റ്റലാണ് തടവറയാക്കിയത്. പഞ്ചായത്ത് അധികൃതരെപ്പോലും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നിർമാണം.
പഞ്ചായത്ത് കാര്യാലയമാക്കാനിരുന്ന കെട്ടിടമാണ് കുറഞ്ഞ മാസംകൊണ്ട് തടവറയായത്. മുൻ സർക്കാറിെൻറ കാലത്താണ് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടവറകൾ ജനുവരിക്കുമുമ്പ് ഒരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശമെത്തുന്നത്. പിന്നീട് ഭരണം മാറി യെദിയൂരപ്പ അധികാരത്തിലേറിയപ്പോൾ ഇതിെൻറ നിർമാണം വേഗം പൂർത്തിയാക്കി. വിസ കാലാവധി കഴിഞ്ഞും വിവിധ കേസുകളിലായും 2019 ഒക്ടോബർ വരെ 612 കേസുകളിലായി 866 വിദേശികളാണ് സംസ്ഥാനത്ത് പിടിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഹൈകോടതിയിൽ സർക്കാർ അറിയിച്ചിട്ടുള്ളത്. ഇവരെയും ബംഗ്ലാേദശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുന്നതുവരെ താമസിപ്പിക്കുന്നതിനാണ് തടവറയെന്നാണ് സർക്കാർ വിശദീകരണം.
ജനുവരിയിലാണ് പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും അടുത്തിടെ പുതിയ കേന്ദ്ര നിർദേശം വന്നതോടെ ഈ ആഴ്ചതന്നെ കട്ടിലും കിടക്കയുമൊക്കെ ഒരുക്കി പ്രവർത്തനസജ്ജമാക്കി. 24 മണിക്കൂറും പൊലീസ് കാവലുള്ള തടങ്കൽ പാളയത്തിൽ അഞ്ചു കിടക്കകൾ വീതമുള്ള മൂന്നു മുറിയാണുള്ളത്. ഇതോടൊപ്പം പൊതു ടോയ്ലറ്റ്, ഒാഫിസ് മുറി, ഭക്ഷണശാല, അടുക്കള, സ്റ്റോർ മുറി എന്നിവയുമുണ്ട്. തടങ്കൽ കേന്ദ്രത്തിെൻറ മുൻവശം ചെടികളും പുല്ലും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നും പൂട്ടിയിടുന്ന ഇരുമ്പു വാതിലുകളാണ് മുറികൾക്കുള്ളത്. സ്റ്റാഫ് ക്വാർട്ടേഴ്സിെൻറയും പുറത്തെ ടോയ്ലറ്റിെൻറയും നിർമാണം ഈയാഴ്ച പൂർത്തിയാകും.
നിലവിൽ 15 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് സൊന്ദികൊപ്പയിലെ കേന്ദ്രത്തിലുള്ളതെങ്കിലും കൂടുതൽ കെട്ടിടം നിർമിക്കാനുള്ള സൗകര്യമുണ്ട്. ഇതുവരെ ആരെയും പാർപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെയോ ജനുവരി ആദ്യമോ ഉദ്ഘാടനം ചെയ്തേക്കുമെന്ന് അവിടെയുള്ള ജീവനക്കാർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും കേന്ദ്ര തീരുമാനമനുസരിച്ച് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുള്ളത്. എൻ.ആർ.സി ഉൾപ്പെടെ രാജ്യത്ത് നടപ്പാക്കിയാൽ പൗരത്വം നഷ്ടമായവരെ താത്കാലികമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കാം. അതിനാൽ കർണാടകയിലെ വിവിധ ജില്ലകളിലായി വേഗത്തിലുയരുന്ന 35 തടങ്കൽ പാളയങ്ങൾക്കു ചുറ്റും ആശങ്കയുടെ വേലിക്കെട്ടുകളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.