ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും മുഖ്യമന്ത്രി തന്നെ സ്വീകരിക്കാൻ വന്നില്ലെന്നും രാഷ്ട്രപതി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിഷയത്തിൽ ബി.ജെ.പി രാജ്യത്തിന്റെ പരമോന്നത പദവിയെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് മമത ബാനർജി തിരിച്ചടിച്ചു.
തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് മമത ബാനർജി രംഗത്തെത്തി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലും എക്സിലുമാണ് മമത മറുപടി നൽകിയത്. "സ്വകാര്യ സംഘടനയായ ഇന്റർനാഷനൽ സന്താൾ കൗൺസിലാണ് രാഷ്ട്രപതിയെ ക്ഷണിച്ചത്. പരിപാടിക്കായുള്ള മുന്നൊരുക്കങ്ങളിൽ അപാകതയുണ്ടെന്ന് ജില്ല ഭരണകൂടം നേരത്തെ തന്നെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നു. എന്നാൽ അവർ പരിപാടിയുമായി മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്. പ്രോട്ടോക്കോൾ പ്രകാരം നിശ്ചയിച്ച ലിസ്റ്റ് പ്രകാരമാണ് ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ സ്വീകരിച്ചത്. മുഖ്യമന്ത്രി അതിൽ ഉൾപ്പെട്ടിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഒരു പ്രോട്ടോക്കോൾ ലംഘനവും ഉണ്ടായിട്ടില്ല. ബി.ജെ.പി സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ പരമോന്നത പദവിയെ ദുരുപയോഗം ചെയ്യുകയാണ്. ഇത് വളരെ ദൗർഭാഗ്യകരമാണ്"- മമത വ്യക്തമാക്കി.
"സാധാരണയായി രാഷ്ട്രപതി വരുമ്പോൾ മുഖ്യമന്ത്രി സ്വീകരിക്കാൻ എത്തണം. എന്നാൽ മമത വന്നില്ല. തീയതി നിശ്ചയിച്ചതുകൊണ്ട് മാത്രമാണ് ഞാൻ വന്നത്"- എന്നാണ് രാഷ്ട്രപതി മുർമു പ്രതികരിച്ചത്. പരിപാടി നടന്ന സ്ഥലത്തേക്ക് ജനങ്ങൾക്ക് എത്താൻ ബുദ്ധിമുട്ടാണെന്നും, ആദിവാസി ക്ഷേമത്തിൽ സംസ്ഥാന സർക്കാരിന് താൽപര്യമില്ലാത്തതുകൊണ്ടാണോ ആളുകൾ എത്താതിരുന്നതെന്നും രാഷ്ട്രപതി ചോദിച്ചു. "മമത ബാനർജി എന്റെ അനുജത്തിയെപ്പോലെയാണ്. അവർക്ക് ദേഷ്യമുണ്ടോ എന്ന് അറിയില്ല"- എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
സംഭവത്തെ 'ലജ്ജാകരവും അഭൂതപൂർവ്വവും' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. "ജനാധിപത്യത്തിലും ആദിവാസി ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഈ സംഭവം വേദനിപ്പിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നുതന്നെ വരുന്ന രാഷ്ട്രപതി പ്രകടിപ്പിച്ച വേദനയും അമർഷവും രാജ്യത്തെ ജനങ്ങളെയാകെ സങ്കടപ്പെടുത്തിയിരിക്കുന്നു. പശ്ചിമ ബംഗാൾ സർക്കാർ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതി പദവി രാഷ്ട്രീയത്തിന് അതീതമാണ്. അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ തൃണമൂൽ സർക്കാർ തയ്യാറാകണം"- പ്രധാനമന്ത്രി എക്സിൽ പറഞ്ഞു. ബംഗാൾ സർക്കാർ സന്താൾ സംസ്കാരത്തെ നിസ്സാരമായി കണ്ടുവെന്നും ഇത് അപലപനീയമാണെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.