പ്രശാന്ത് കിഷോർ

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി കോട്ടയിൽ പ്രശാന്ത് കിഷോർ മുന്നിൽ, ജൻ സുരാജ് പാർട്ടി അട്ടിമറി വിജയം നേടു​മോ​?

പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കി പ്രശാന്ത് കിഷോർ ലീഡ് ചെയ്യുകയാണ്. ആർ.ജെ.ഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്.

വോട്ടെണ്ണലിന്റെ ഏഴാം റൗണ്ടിൽ പ്രശാന്ത് കിഷോറിന് 13500 വോട്ടുകളും നീരജ് കുമാറിന് 9689 വോട്ടുകളും ലഭിച്ചു. ഇതോടെ 3811വോട്ടുകളുടെ ലീഡാണ് കിഷോർ നേടിയത്. വോട്ടെണ്ണൽ തുടരുകയാണ്. ആകെ 31 റൗണ്ടുകളാണുള്ളത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. 

രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ രാജിവെച്ചതോടെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും തന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു. ജൻ സുരാജ് പാർട്ടിയുടെ പ്രചാരണ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ക്രമക്കേടുകൾക്കെതിരെ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്നും ‘ഒരു പൂച്ചയെയോ നായയെയോ പോലും മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ചൊല്ല് മറക്കുമെന്നും’ പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നുണ്ട്. മഞ്ചൽപൂരിൽ ബി.ജെ.പി സ്ഥാനാർഥി സതേന്ദ്രഭായ് പട്ടേലാണ് ലീഡ് ചെയ്യുന്നത്. ദാതിയയിൽ കോൺഗ്രസിന്റെ ഘനശ്യാം സിങ്ങും ലീഡ് ചെയ്യുന്നു.

Tags:    
News Summary - ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് | ബി.ജെ.പി കോട്ടയിൽ പ്രശാന്ത് കിഷോർ മുന്നിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.