പട്ടയം വേണമെങ്കിൽ 'മീൻ ഫ്രൈ' എത്തിക്കണം!; കൈക്കൂലി ചോദിച്ച വി.എ.ഒക്ക് സസ്പെൻഷൻ
ചെന്നൈ: പട്ടയം നൽകുന്നതിനായി മീൻവറുത്തതും മീൻകറിയും ആവശ്യപ്പെട്ടെന്ന പരാതിയിൽ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (വി.എ.ഒ) സസ്പെൻഷനിൽ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫിസർ കാർത്തിക്കിനെയാണ് സസ്പെൻഡ് ചെയ്തത്.
ബാങ്ക് വായ്പക്കായി പട്ടയത്തിന് അപേക്ഷിച്ച കർഷകനോടാണ് രേഖകൾ നൽകുന്നതിന് മീൻ വിഭവങ്ങൾ എത്തിച്ചുനൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ബസ് സ്റ്റാൻഡിലെ ഹോട്ടലിൽനിന്ന് രണ്ട് മീൻ വറുത്തതും മീൻകറിയും ഉള്ളിയും പാർസൽ ചെയ്ത് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഇതിന്റെ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത കർഷകന്റെ കുടുംബം അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ‘സർക്കാർ ശമ്പളം നൽകുന്നില്ലേ, പിന്നെ ഇതെന്തിന് ആവശ്യപ്പെടുന്നു?’ എന്ന് കർഷകന്റെ മകൻ ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു.
ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൻ ട്രോളാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുളിത്തലൈ സബ് കലക്ടറുടെ ഉത്തരവിലാണ് കാർത്തിക്കിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.