മെറീന തീരത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമാണം: ടിവികെ സർക്കാരിന് മുന്നറിയിപ്പുമായി സിപിഎം; സമരം ശക്തമാക്കുമെന്ന് പ്രഖ്യാപനം
ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയ നിർമാണ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി ഭരണപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണയുള്ള സഖ്യകക്ഷിയായ സി.പി.എം. ചെന്നൈയിലെ ഫോർഷോർ എസ്റ്റേറ്റിന് (പട്ടിപ്പാക്കം) സമീപം പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. നിർമാണം ആരംഭിച്ചാൽ തടയുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
കടലോരത്തോട് ചേർന്ന് പദ്ധതി നടപ്പാക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും അവരുടെ പാർപ്പിട മേഖലകളെയും ഗുരുതരമായി ബാധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വ്യക്തമാക്കി. 2004ലെ സുനാമിയിൽ കനത്ത നാശനഷ്ടം നേരിട്ട പ്രദേശമാണ് ഫോർഷോർ എസ്റ്റേറ്റ്. പരിസ്ഥിതിലോലമായ ഈ പ്രദേശത്ത് സെക്രട്ടേറിയറ്റ് പണിയാനുള്ള തീരുമാനം അസ്വീകാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്തോഷ് ഹൈറോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിലവിലും കടുത്ത ഗതാഗതക്കുരുക്കിലാണ്. സെക്രട്ടേറിയറ്റ് കൂടി വരുന്നതോടെ ജനജീവിതം ദുസ്സഹമാകും.
ചെന്നൈയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ ഭരണനഗരം സ്ഥാപിക്കണമെന്ന നിർദേശത്തെ സി.പി.എം തള്ളി. എന്നാൽ, ചെന്നൈ നഗരത്തിനുള്ളിൽ തന്നെ അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇതിനായി രണ്ട് പ്രധാന സ്ഥലങ്ങളും സി.പി.എം മുന്നോട്ടുവെച്ചു. ഒന്ന് ഗിണ്ടി റേസ് കോഴ്സ് ഗ്രൗണ്ടാണ്. സർക്കാർ ഉടമസ്ഥതയിലുള്ള 160 ഏക്കർ വിസ്തൃതിയുള്ള ഈ കാമ്പസിൽ നാല് സെക്രട്ടേറിയറ്റുകൾക്ക് വരെ ഇടമുണ്ടെന്ന് പി. ഷൺമുഖം ചൂണ്ടിക്കാട്ടി. ഫോർഷോർ എസ്റ്റേറ്റിൽ അനുവദിച്ചിരിക്കുന്നത് വെറും 25 ഏക്കർ മാത്രമാണ്.
മറ്റൊന്ന് കോയമ്പേട് ബസ് സ്റ്റാൻഡാണ് ആണ്. ദീർഘദൂര ബസ് സർവീസുകൾ കിളമ്പാക്കിലേക്ക് മാറ്റിയ സാഹചര്യത്തിൽ, ആരെയും കുടിയൊഴിപ്പിക്കാതെ വലിയ തോതിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന സ്ഥലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.