രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാതര്‍; 2000 രൂപയിലധികം നല്‍കുന്നത് നിരോധിക്കണം

ന്യൂഡല്‍ഹി:അജ്ഞാതരായ ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2,000 രൂപയിലധികം സംഭാവന നല്‍കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ ശിപാര്‍ശ. തെരഞ്ഞെടുപ്പുസമയത്ത് കള്ളപ്പണം തടയാന്‍ ഇത് അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച നിയമഭേദഗതിക്കുള്ള ശിപാര്‍ശയില്‍ കമീഷന്‍ വ്യക്തമാക്കി. നിലവില്‍ അജ്ഞാതരായവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് തടയാന്‍ ഭരണഘടനാപരമായ വ്യവസ്ഥകളൊന്നുമില്ല. നേര്‍ക്കുനേരെയല്ലാത്ത നിരോധമാണ് 20,000 രൂപക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ക്കുള്ളത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29(സി) വകുപ്പ് പ്രകാരം 20,000 രൂപക്ക് മുകളിലുള്ള അജ്ഞാതരുടെ സംഭാവനകള്‍ക്കൊപ്പം സത്യവാങ്മൂലംകൂടി വേണം.  

ഈ ഉപാധിയോടെ 20,000 രൂപക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ ഫലത്തില്‍ ഇല്ലാതാകും. എന്നാല്‍, അജ്ഞാതരായവരുടെ 2,000 രൂപയും അതിന് മുകളിലുള്ള മുഴുവന്‍ സംഭാവനയും നിരോധിക്കണമെന്നും അതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നുമാണ് കമീഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  നേര്‍ക്കുനേര്‍ അജ്ഞാത സംഭാവനകള്‍ നിരോധിക്കണമെന്ന നിലപാടാണ് കമീഷന്‍ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനുള്ള നിയന്ത്രണത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിയിരിക്കുന്നുവെന്ന് വെള്ളിയാഴ്ച റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണമില്ലാത്ത സംഭാവനകള്‍ വിവാദമായത്. ആദായ നികുതി വകുപ്പ് നിയമത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാണെന്ന ന്യായമായിരുന്നു അധിയ മുന്നോട്ടുവെച്ചത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടി നേതാവ്  അരവിന്ദ് കെജ്രിവാള്‍ ഇതിനെതിരെ രംഗത്തുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ് അന്വേഷിക്കാന്‍ ഒരു കമീഷനെ നിയമിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിലെ നിയന്ത്രണത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിയതിനെയും അദ്ദേഹം ചോദ്യംചെയ്തു. സാധാരണക്കാരന്‍ രണ്ടു ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ അന്വേഷണവുമായി പിറകെ കൂടുന്ന ആദായ നികുതി വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ 2,500 കോടി നിക്ഷേപിക്കുമ്പോഴും അന്വേഷിക്കാത്തത് തെറ്റാണെന്നും കെജ്രിവാള്‍ പറഞ്ഞു.

റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന വിവാദമായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പഴയ 500, 1000 നോട്ടുകളെ കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുമെന്ന വിശദീകരണവുമായി ധനമന്ത്രാലയം വാര്‍ത്താകുറിപ്പ് ഇറക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന് നിലവില്‍ മതിയായ വ്യവസ്ഥകളുണ്ടെന്ന് മന്ത്രാലയം തുടര്‍ന്നു. 20,000 രൂപക്ക് മുകളിലുള്ള ഓരോ സംഭാവനയുടെയും വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കേണ്ടി വരുമെന്നും ഈ വാര്‍ത്താകുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്‍െറ  വാര്‍ത്താകുറിപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു തരത്തിലുള്ള ഒഴിവും നല്‍കിയിട്ടില്ളെന്ന് പറഞ്ഞ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രംഗത്തത്തെി. കറന്‍സി നിരോധനത്തിനു ശേഷമുള്ള നിക്ഷേപങ്ങളില്‍ ആദായനികുതി നടത്തുന്ന പരിശോധനയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കില്ളെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, കറന്‍സി നിരോധനത്തിന് തൊട്ടുമുമ്പുള്ള നിക്ഷേപങ്ങളും പരിശോധിക്കണമെന്നാണ് ബി.ജെ.പിയിലേക്ക് ചൂണ്ടി പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

Tags:    
News Summary - POLITICAL PARTIES WEALTH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.