ഇന്ത്യയിലെ 80 ശതമാനം ആളുകളും മാംസാഹാരികൾ: ബ്രിക്സ് ഉച്ചകോടിയിലെ വെജിറ്റേറിയൻ അത്താഴവിരുന്നിന് പിന്നാലെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ 80 ശതമാനം ആളുകളും മാംസാഹാരികളാണെന്നും ഇന്ത്യൻ മാംസാഹാരങ്ങൾ വളരെ സ്വാദിഷ്ടമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ഭട്ടൂരയും ഏറെ സ്വാദിഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഡൈനിംഗ് ടേബിളിൽ വെച്ചിരിക്കുന്ന ചോലെ ഭട്ടൂരയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ശനിയാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കും പ്രതിനിധികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്താഴവിരുന്ന് ഒരുക്കിയത്. ഖാന്ദ്വി മില്ലെ (ആവിയിൽ വേവിച്ച കടലമാവ് റോളുകൾ), ഖുംബ് ഗലോട്ടി (പുതിന മുത്തുകൾ ചേർത്ത കൂൺ കബാബ്) എന്നിവയോടെയാണ് അത്താഴവിരുന്ന് ആരംഭിച്ചത്. പ്രധാന വിഭവങ്ങളായി പനീർ ലബാബ്ദർ, ഗുച്ചി മാർമിക് (ഹിമാലയൻ മോറൽ കൂണും ആസ്പരാഗസും ചേർത്തത്), ക്യാരറ്റ് ബീൻസ് പൊരിയൽ എന്നിവ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ തക്കാളി ബെല്ലെ സാരു (ലൈറ്റ് ലെന്റിൽ ബ്രോത്ത്), മില്ലെറ്റ് പുലാവ്, ബീറ്റ്‌റൂട്ട് റൈത്ത, വിവിധയിനം ഇന്ത്യൻ റൊട്ടികൾ എന്നിവയും വിരുന്നിലുണ്ടായിരുന്നു. പഴയ ഡൽഹി സ്റ്റൈൽ ഫ്രൂട്ട് ക്രീമും ജിലേബിയും, ഷാറൂത് ഫിർണിയും ആയിരുന്നു പ്രധാന മധുരപലഹാരങ്ങൾ. ഇന്ത്യയിലും മറ്റ് ബ്രിക്സ് രാജ്യങ്ങളിലുമുള്ള നൂറിലധികം കലാകാരന്മാർ അണിനിരന്ന പ്രത്യേക സാംസ്കാരിക പരിപാടിയും വിരുന്നിനോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.