മലയാളികൾക്കായി തിരച്ചിൽ; ഗുജറാത്തി വ്യാപാരിയിൽ നിന്ന് രണ്ട് കോടിയുടെ സ്വർണം കവർന്ന് മുങ്ങി

മുംബൈ: ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വസ്ത്രവ്യാപാരിയിൽ നിന്ന് 1.95 കോടി രൂപയുടെ സ്വർണവും 33.35 ലക്ഷം രൂപയും കവർന്ന കേസിൽ മലയാളികൾക്കായി അന്വേഷണം ഊർജിതമാക്കി മുംബൈ പൊലീസ്. 67 കാരനായ വ്യാപാരിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ തുംബ്ലാൻതൊടി മുഹമ്മദ് ഹാരിസ്, കാട്ടുമടത്തിൽ നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് മുംബൈയിലെ സഹാർ പൊലീസ് കേസെടുത്തത്.

വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.

വസ്ത്രവ്യാപാരത്തിനു പകരം മറ്റൊരു വ്യവസായ സാധ്യത തേടുകയായിരുന്ന തന്നെ ദുബൈയിൽ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഹാരിസ്, സ്വർണ കച്ചവടത്തിന് പ്രേരിപ്പിച്ചതായും അതുപ്രകാരം നാട്ടിൽ കൊണ്ടുവന്നു വിൽക്കാനായി ദുബൈയിൽ നിന്ന് വാങ്ങിയ ഒന്നര കിലോ സ്വർണവും അതിന് കസ്റ്റംസ് തീരുവയായി അടക്കാൻ കരുതിവെച്ച 1.28 ലക്ഷം ദിർഹമും (ഏകദേശം 33.35 ലക്ഷം രൂപ) ആണ് മലപ്പുറം സ്വദേശികൾ തട്ടിയെടുത്തതെന്നാണ് പരാതി.

വെള്ളിയാഴ്ച മുംബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ വെച്ച് നിയാസ് മുഹമ്മദിനെ പരിചയപ്പെടുകയായിരുന്നു. തന്റെ വിശ്വാസം നേടിയ അയാൾ കസ്റ്റംസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. മുഹമ്മദ് ഹാരിസുമായി ആസൂത്രണം നടത്തിയാണ് നിയാസ് സ്വർണവും പണവും കവർന്നതെന്നും വസ്ത്രവ്യാപാരി പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടർന്ന്, മുംബൈ വിമാനത്താവളത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ, വിമാനത്താവളത്തിൽ നികുതിയടക്കാൻ തയാറെടുക്കുന്നതിനിടെ, സഹായിക്കാനെന്ന വ്യാജേന മുങ്ങിയ മുഹമ്മദ് നിയാസ് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.