വഡോദര: വ്യോമയാന മേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ വൻ കുതിച്ചുചാട്ടമാണിതെന്നും ഭാവിയിൽ വലിയ പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്ന കാലം വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ വിമാന നിർമാണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ പ്രതിരോധ എയ്‌റോസ്‌പേസ് മേഖലയിൽ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത് ആദ്യമായാണ്. തന്റെ സർക്കാർ വർഷങ്ങളായി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ഉൽപ്പാദന മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുകയും അതിന് ഉത്തേജനം നൽകുകയും ചെയ്തതായും മോദി അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന മേഖല ഇന്ത്യയിലാണ്. വ്യോമഗതാഗതത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ആദ്യ മൂന്ന് രാജ്യങ്ങളിൽ നമ്മൾ എത്താൻ പോകുകയാണെന്നും മോദി പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും കോവിഡും യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച കലുഷിത സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ ഉൽപ്പാദന മേഖലയിൽ വളർച്ചയുടെ കുതിപ്പിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ. ചന്ദ്രശേഖരനും ചേർന്ന് സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ കേന്ദ്രത്തിൽ പ്രധാനമന്ത്രിയെ ആദരിച്ചു.
യൂറോപ്യൻ എയ്‌റോസ്‌പേസ് കമ്പനിയായ എയർബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും കൺസോർട്യമാണ് വിമാനം നിർമിക്കുക. യൂറോപ്പിനു പുറത്ത് സി295 വിമാനങ്ങൾ നിർമിക്കുന്നത് ഇതാദ്യമാണ്. സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനികവിമാനം നിർമിക്കുന്നതും ആദ്യമാണ്.
പഴക്കംചെന്ന അവ്രോ 748 വിമാനങ്ങൾക്കു പകരമായി സി295 വിമാനങ്ങൾ 56 എണ്ണം വാങ്ങുന്നതിന് എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി കഴിഞ്ഞ വർഷം ഇന്ത്യ 21,935 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. കരാറനുസരിച്ച് എയർബസ് നാലു വർഷത്തിനുള്ളിൽ 16 വിമാനങ്ങളെത്തിക്കും.
ബാക്കിയുള്ള 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യയിൽ നിർമിക്കും. 2023 സെപ്റ്റംബറിനും 2025 ആഗസ്റ്റിനും ഇടയിൽ 16 വിമാനങ്ങൾ വ്യോമസേനക്കു കൈമാറും. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ആദ്യവിമാനം 2026 സെപ്റ്റംബറിൽ പുറത്തിറക്കും. ശേഷിക്കുന്ന 39 എണ്ണത്തിന്റെ നിർമാണം 2031 ആഗസ്റ്റിൽ പൂർത്തിയാകും.
ശിലാസ്ഥാപന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.