അഹ്മദാബാദ്: തെൻറ ജീവന് ഫാഷിസ്റ്റുകളുടെ ഭീഷണിയുണ്ടെന്നും ആർ.എസ്.എസും ബി.ജെ.പിയും വേണ്ടിവന്നാൽ കൊല്ലുമെന്നും ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി എം.എൽ.എ. തന്നെ ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ പൊലീസ് നീക്കം നടത്തുന്നതായി വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനേതാവ് മേവാനി രംഗത്തെത്തിയത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മേവാനിക്കെതിരെ പ്രചാരണത്തിനിടെ പലതവണ ആക്രമണം നടന്നിരുന്നു. മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ദലിത് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘പ്രവീൺ തൊഗാഡിയയുടെ അതേ വികാരമാണ് എനിക്കും. ആരെ വേണമെങ്കിലും വധിക്കാൻ ശേഷിയുള്ളവരാണ് ഫാഷിസ്റ്റ് ശക്തികൾ. ലഭ്യമായ വിവരപ്രകാരം, ആർ.എസ്.എസും ബി.ജെ.പിയും എങ്ങനെയെങ്കിലും എന്നെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്’’-മേവാനി പറഞ്ഞു.
മേവാനിക്കും ‘ഭീം ആർമി’ സ്ഥാപകൻ ചന്ദ്രശേഖറിനും എതിരായ കേസുകൾ പിൻവലിക്കണമെന്ന് നിവേദനത്തിൽ ദലിത് സംഘടനകൾ ആവശ്യപ്പെട്ടു. ദേശസുരക്ഷ നിയമപ്രകാരമുള്ള കേസ് ചുമത്തി ചന്ദ്രശേഖറിനെ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.