ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തതായി മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടന്ന ചർച്ചയിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളും സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അറിയിച്ചു. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജിഎസ്ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കാലതാമസം നേരിടുന്ന ദേശീയപാത-66 വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും വർധക്യകാല ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള ചർച്ചയിൽ സംസാരിച്ചത്. എല്ലാ മന്ത്രിമാർക്കും കേരളത്തിന്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന മെമ്മോറണ്ടവും കൈമാറി.
മുംബൈയില്‍നിന്ന് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഗഡ്കരിയുമായും കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ധനമന്ത്രി ബാലഗോപാലും കേരള ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.