ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ ജനങ്ങളിലേക്ക് തൽക്ഷണം എത്തിക്കാൻ കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച സെൽ ബ്രോഡ്കാസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
മുൻകരുതൽ നടപടിയായാണ് സേവനം നിർത്തിവെച്ചതെന്നും അടുത്ത ഉത്തരവ് വരുന്നതുവരെ ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലുടനീളമുള്ള മൊബൈൽ ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുകളും ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിർണായക പൊതു മുന്നറിയിപ്പ് സംവിധാനമാണ് സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം. മൊബൈൽ സ്‌ക്രീനുകളിൽ ഉച്ചത്തിലുള്ള അലേർട്ട് ടോണുകൾക്കൊപ്പം മുൻഗണനാ പോപ്പ്-അപ്പ് അറിയിപ്പുകളായാണ് മുന്നറിയിപ്പ് നൽകുന്നത്. മുന്നറിയിപ്പ് നിർത്തിവെക്കാനുള്ളതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും സാങ്കേതികവും നടപടിക്രമപരവുമായ അവലോകനം നടക്കുന്നതായാണ് റിപ്പോർട്ട്.
കേന്ദ്ര ടെലികോം വകുപ്പ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സി-ഡോട്ട് വികസിപ്പിച്ച ഈ സംവിധാനം 2026 മേയ് മാസത്തിലാണ് രാജ്യവ്യാപകമായി ആരംഭിച്ചത്. മൊബൈൽ നെറ്റ്‌വർക്ക് തിരക്കിലായാലും ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിലും ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ മേഖലയിലെ എല്ലാ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിക്കാൻ ഇതിലൂടെ കഴിയും. നിലവിൽ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇത് നടപ്പിലാക്കിയത്. 19ലധികം ഇന്ത്യൻ ഭാഷകളിലായി 6,899 കോടിയിലധികം എസ്.എം.എസ് സന്ദേശങ്ങൾ നൽകാൻ ഈ സംവിധാനം വഴി കഴിയും.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം, മിന്നൽ, ഗ്യാസ് ചോർച്ച തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അതിവേഗ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം രൂപകൽപ്പന ചെയ്തത്. സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരം പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആശയവിനിമയ ശൃംഖലകൾ പലപ്പോഴും ബുദ്ധിമുട്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ വിശ്വസനീയമായ മുന്നറിയിപ്പ് സേവനമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.