ന്യൂഡൽഹി: മതിയായ വിശ്രമമില്ലാതെ വിമാനം പറത്തുകവഴി സുരക്ഷാ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടി അയഞ്ഞ വിശ്രമ നിയമങ്ങൾ പിൻവലിക്കാൻ ആഗോള പൈലറ്റുമാരുടെ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ തുടർച്ചയായ വിമാന റദ്ദാക്കലുകളെത്തുടർന്ന് പൈലറ്റുമാർക്ക് വിശ്രമം നൽകുന്ന നിയമങ്ങളിൽ വെള്ളം ചേർക്കാനുള്ള ഇന്ത്യയുടെ തീരുമാനം പിൻവലിക്കണമെന്ന് ആഗോള പൈലറ്റ് യൂണിയൻ ഗ്രൂപ്പായ ഐ.എഫ്.എ.എൽ.പി.എയുടെ തലവൻ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65ശതമാനത്തോളം നിയന്ത്രിക്കുന്ന ഇൻഡിഗോ, രാത്രി പറക്കലിനും പൈലറ്റുമാർക്ക് ആഴ്ചതോറുമുള്ള വിശ്രമത്തിനും കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡിഗോയുടെ മോശം ആസൂത്രണത്തിന്റെ ഫലമായി ഈ മാസം കുറഞ്ഞത് 2,000 വിമാന റദ്ദാക്കലുകൾ ഉണ്ടായി. പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. അവധിക്കാല പദ്ധതികളും വിവാഹങ്ങളും തകിടം മറിഞ്ഞു. നഷ്ടപ്പെട്ട ലഗേജിനെക്കുറിച്ച് വർധിച്ചുവരുന്ന പ്രതിഷേധത്തിന് കാരണമായി.
ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസി വെള്ളിയാഴ്ച ഇൻഡിഗോക്ക് പുതിയ പൈലറ്റ് നൈറ്റ് ഡ്യൂട്ടി നിയമങ്ങളിൽ നിന്ന് ഒറ്റത്തവണ മാത്രം ഇളവ് നൽകുകയും പൈറ്റിന്റെ അവധി ആഴ്ചതോറുമുള്ള വിശ്രമമായി കണക്കാക്കുന്നതിൽ നിന്ന് വിമാനക്കമ്പനികളെ വിലക്കുന്ന നിയമം പിൻവലിക്കുകയും ചെയ്തു.
ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലല്ലാതെ ബാക്കിയുള്ള നിയമങ്ങൾക്ക് ഇളവ് നൽകാനുള്ള ഇന്ത്യയുടെ തീരുമാനം ആശങ്കാജനകമാണെന്ന് മോൺട്രിയൽ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻസ് പ്രസിഡന്റ് ക്യാപ്റ്റൻ റോൺ ഹേയും പറഞ്ഞു. ക്ഷീണം സുരക്ഷയെ വ്യക്തമായി ബാധിക്കുമെന്നതിനാൽ ഇത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പൈലറ്റുമാർ വിമാനക്കമ്പനികൾ വിടുന്നതിന്റെ ഒരു കാരണം മോശം ജോലി സാഹചര്യങ്ങളാണെന്നതിനാൽ സർക്കാറിന്റെ തീരുമാനം ജീവനക്കാരുടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതിനോട് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രതികരിച്ചില്ല.
ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിയുടെ ആഗോള മാനദണ്ഡമനുസരിച്ച്, ശാസ്ത്രീയ വിവരവും പ്രവർത്തന പരിചയവും അടിസ്ഥാനമാക്കി ഓരോ രാജ്യത്തിനും അവരുടേതായ ഡ്യൂട്ടി-സമയ പരിധികൾ നിശ്ചയിക്കാൻ കഴിയും. പൈലറ്റുമാർക്ക് വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും ശക്തമായ സംവിധാനങ്ങൾ യൂറോപ്പിലും യു.എസിലും കാണപ്പെടുന്നുവെന്നും ഹേ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.