ബംഗളൂരു: ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാറിെൻറ ഭരണകാലത്ത് രാഷ്ട്രീയക്കാരുടെയ ും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ വിളികൾ ചോർത്തിയെന്ന ആരോപണം വിവാദമായിരിക്കെ സി.ബി.ഐ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി സർക്കാർ. ഫോൺ ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയസഭ കക്ഷി നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ, തിങ്കളാഴ്ചതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും മുഖ്യമന്ത്രി ബി.എസ്. െയദിയൂരപ്പ വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ സിദ്ധരാമയ്യ സ്വാഗതം ചെയ്തെങ്കിലും കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിൽ നടന്ന ഒാപറേഷൻ താമര നീക്കവും ഫോൺ ചോർത്തൽ പോലെ ഗുരുതരമായ സംഭവമാണ്. അതിനാൽ, ഈ സംഭവത്തിലും സി.ബി.ഐ അന്വേഷണം നടത്താൻ ബി.എസ്. യെദിയൂരപ്പ തയാറാകണമെന്നും സിദ്ധരാമയ്യയും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ഏത് ഏജൻസിയുടെ അന്വേഷണവുമായും സഹകരിക്കുമെന്നും നേരിടുമെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കി.
അയോഗ്യനാക്കപ്പെട്ട ജെ.ഡി.എസ് എം.എൽ.എ എ.എച്ച്. വിശ്വനാഥ് ആണ് കുമാരസ്വാമി സർക്കാറിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. താൻ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്നായിരുന്നു ആരോപണം. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ അറിവോടെയാണ് ഫോൺ ചോർത്തൽ നടന്നതെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നത്. ഇതോടൊപ്പം കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, എം.ബി. പാട്ടീൽ എന്നിവരും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫോൺ ചോർത്തൽ വിവാദം മുൻ സർക്കാറിനും കുമാരസ്വാമിക്കുമെതിരെയുള്ള ആയുധമാക്കാനാണ് ബി.ജെ.പി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.