ന്യൂഡൽഹി: ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ കൂട്ടാൻ അണിയറയിൽ നീക്കം നടക്കുന്നതായി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെ, ‘ഇന്ന് ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 102.99 രൂപ, ചുമ്മാ പറഞ്ഞെന്നേയുള്ളൂ...’ എന്ന പോസ്റ്റുമായി വസ്തുതാന്വേഷണ മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ രംഗത്തെത്തി. ഇതിന് താഴെ ഇന്ധനവില വർധനവിനെ കുറിച്ചുള്ള ചർച്ച കൊഴുക്കുകയാണ്.
ഏപ്രിൽ 29-ന് ശേഷം പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ സർക്കാർ ലാഭമുണ്ടാക്കിയെന്നും ഇപ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തെരഞ്ഞെടുപ്പിന് പിന്നാലെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം പെട്രോളിയം മന്ത്രാലയം തള്ളുകയാണ് ചെയ്തത്. വില വർധിപ്പിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് നാളെ മുതൽ കണ്ടറിയേണ്ടിവരും.
ലിറ്ററിന് 25 മുതൽ 28 രൂപ വരെ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വോട്ടെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് രാജ്യത്ത് ഇന്ധന വില ഇതുവരെ വർധിപ്പിക്കാതിരുന്നതെന്നാണ് പറയപ്പെടുന്നത്. എണ്ണ ശുദ്ധീകരണ കമ്പനികളുടെ ആവശ്യപ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹുർമുസ് കടലിടുക്കിലെ ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും കാരണം ആഗോള ക്രൂഡ് ഓയിൽ വില വൻതോതിൽ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വില വർധനവ് കാരണം പ്രതിദിന ഇറക്കുമതി ചെലവ് ഏകദേശം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. നഷ്ടം നികത്താൻ സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചത് എണ്ണക്കമ്പനികൾക്ക് ആശ്വാസമായിരുന്നു. ലിറ്ററിന് 28 രൂപ വരെ വർധിച്ചേക്കുമെന്നും ജനരോഷവും ഭയന്ന് ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് സാധ്യതയെന്നുമാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.