മഹുവ മൊയ്ത്ര, സൗരവ് ദാസ്

'മഹുവ മൊയ്ത്രക്ക് വെടിയേൽക്കണമെന്നാണോ കോടതി പറയുന്നത്'; ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി സൗരവ് ദാസ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവും മാധ്യമപ്രവർത്തകനുമായ സൗരവ് ദാസ്. ജസ്റ്റിസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം അപലപനീയമാണെന്നും, ജുഡീഷ്യൽ ഉത്തരവാദിത്തം പുനഃപരിശോധിക്കേണ്ട സമയമായെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

"രാഷ്ട്രീയത്തിലിറങ്ങിയിട്ട് മുട്ടയേറിനെ ഭയപ്പെടുകയാണോ; സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകളെയാണ് നേരിട്ടത്" എന്ന സുപ്രീം കോടതിയുടെ പരാമർശമടങ്ങിയ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം. ഈ പരാമർശത്തിലൂടെ മഹുവ മൊയ്ത്ര വെടിയുണ്ടകൾ ഏൽക്കണമെന്നാണോ ജഡ്ജി ഉദ്ദേശിക്കുന്നതെന്ന് സൗരവ് ദാസ് ചോദിച്ചു. ഭരണഘടന കോടതിയിലെ ജഡ്ജിമാരിൽ നിന്ന് പ്രതീക്ഷിക്കുന്ന നീതിപൂർവമായ ഇടപെടലുകളല്ല ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ ക്രമസമാധാന സാഹചര്യവും രാഷ്ട്രീയ അന്തരീക്ഷവും വച്ചുനോക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ തികച്ചും ആശങ്കാജനകമാണ്. നാളെ മഹുവ മൊയ്ത്രക്ക് എന്തെങ്കിലും സംഭവിച്ചാൽ, ജസ്റ്റിസ് ദിപാങ്കർ ദത്ത നയിക്കുന്ന ബെഞ്ചിനായിരിക്കും പൂർണ്ണ ഉത്തരവാദിത്തമെന്നും സൗരവ് ദാസ് ആരോപിച്ചു. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തായിരുന്നുവെങ്കിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്ന ജഡ്ജിമാർ രാജിവെക്കാൻ നിർബന്ധിതരാവുകയോ ഇംപീച്ച് ചെയ്യപ്പെടുകയോ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags:    
News Summary - മഹുവ മൊയ്ത്രക്ക് വെടിയേൽക്കണമെന്നാണോ ജഡ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി സൗരവ് ദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.