ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ 'ഹണിട്രാപിൽ' പെട്ട് രാജ്യത്തിൻറെ പ്രതിരോധ വിവരങ്ങളും സുപ്രധാന രേഖകളും ചോർത്തിയ ചോർത്തി നൽകിയ ഇന്ത്യൻ വ്യോമസേനാ (ഐ.എ.എഫ്) വിങ് കമാൻഡർ അറസ്റ്റിൽ. വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തത്.
ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ കോടതി റിമാൻഡ് ചെയ്ത ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വ്യോമസേനാ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ തുടർനടപടികൾക്കായി പോലീസിന് കൈമാറുകയായിരുന്നുവെന്ന് വ്യോമസേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചകളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടാണ് വ്യോമസേന സ്വീകരിച്ചിരിക്കുന്നത്.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈക്കലാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ വിവരങ്ങൾ ചോർത്തുന്നതിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഇയാൾ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.