ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ വിലവർധനവ് ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ വില വർധിപ്പിച്ചത് സാധാരണക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനവിലയിലുണ്ടായ വർധനവ് സമൂഹത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിക്കും. ഇരുചക്ര വാഹനങ്ങളെയും ചെറുകിട വാഹനങ്ങളെയും ആശ്രയിക്കുന്ന പാവപ്പെട്ടവരുടെയും മധ്യവർഗത്തിന്റെയും വരുമാനത്തെ ഈ വർധനവ് പ്രതികൂലമായി നേരിടുമെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
ഇന്ധനവില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതിനും അതുവഴി പാവപ്പെട്ടവരുടെ വാങ്ങൽ ശേഷി കുറയുന്നതിനും കാരണമാകും. ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപ്പാദനച്ചെലവ് വർധിക്കുന്നത് വിപണിയിലും കയറ്റുമതിയിലും മന്ദഗതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിജയ് മുന്നറിയിപ്പ് നൽകി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് കൈമാറാൻ എണ്ണക്കമ്പനികൾ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അന്താരാഷ്ട്ര വിലയിലെ ഇടിവ് പരിഗണിക്കാതെ ലാഭം കൊയ്യാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
"കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾ വഴി നടപ്പിലാക്കിയ ഈ വിലവർധനവ് ഒട്ടും സ്വീകാര്യമല്ല. പാവപ്പെട്ടവരെയും ചെറുകിട വ്യവസായികളെയും ദുരിതത്തിലാക്കുന്ന ഈ നടപടി കേന്ദ്രം അടിയന്തരമായി പിൻവലിക്കണം." -അദ്ദേഹം പറഞ്ഞു
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം വർധിച്ചിരുന്നു. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ 2022 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധനവില എത്തിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.