കശ്മീരിൽ മുൻ മന്ത്രി നയീം അക്തറിനെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കി

ശ്രീനഗർ: പി.ഡി.പി - ബി.ജെ.പി സഖ്യ സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന നയീം അക്തറിനെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വീട്ടിൽനിന്നാണ് വ്യാഴാഴ്ച ഒഴിപ്പിച്ചത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവായ ഇദ്ദേഹം മന്ത്രിസഭ പിരിച്ചുവിട്ടതുമുതൽ പൊതു സുരക്ഷാ നിയമപ്രകാരം തടവിലായിരുന്നു. ഒരാഴ്ച മുമ്പാണ് മോചിതനായത്. 

"രാവിലെ 11 മണിയോടെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ വൈകീട്ട് നാലിനകം വീടൊഴിയാൻ അറിയിപ്പ് നൽകി. അഞ്ച് മണിക്കൂർ  മാത്രമാണ് സമയം അനുവദിച്ചത്.  കോവിഡ് ഭീതിക്കിടെ ഭാര്യയെയും മകളെയും കൂട്ടി പോകുന്നതിലെ പ്രയാസം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുസാധനങ്ങൾ നീക്കാൻ പോലും സഹായം ലഭിച്ചില്ല. പറഞ്ഞ സമയത്തിനകം വീടൊഴിഞ്ഞില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്" -അക്തർ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

2016 മുതൽ ഇദ്ദേഹത്തിനുനേരെ രണ്ട് തവണ വധശ്രമം നടന്നിരുന്നു. വീടിനുനേരെ പെട്രോൾ ബോംബ് ആക്രമവും നടന്നു.  "ഞാൻ വീട്ടുതടങ്കലിലാണെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ, ഇപ്പോൾ എനിക്ക് താമസിക്കാൻ വീടില്ല. ഞാനും കുടുംബവും നേരിടുന്ന ഭീഷണിയെക്കുറിച്ച് ഈ ഭരണകൂടത്തിന് അറിയാം" -അദ്ദേഹം പറഞ്ഞു.

അതേസമയം, ബി.ജെ.പിയുമായി സൗഹൃദം പുലർത്തുന്ന ജമ്മു കശ്മീർ അപ്നി പാർട്ടിയുടെ (ജെ.കെ.എ.പി) നേതാക്കൾക്ക് സർക്കാർ വക പുതുതായി താമസസൗകര്യം അനുവദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.