ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസിന്റെ വിദ്യാർഥി സമ്പർക്ക പരിപാടിയായ 'ഛാത്രോം കി ഗൂഞ്ച്' ക്യാമ്പയിനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പേപ്പർ ചോർച്ചാ സമരങ്ങളെപ്പോലെ കോൺഗ്രസിന്റെ ക്യാമ്പയിന് വിദ്യാർഥികൾക്കിടയിൽ സ്വാധീനം ചെലുത്താനായില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇത് സ്വന്തം പാർട്ടിക്കും നേതൃത്വത്തിനുമെതിരെയുള്ള വിമർശനമാണെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്നാണ് എക്സിലൂടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ വാക്കുകളെ സ്വന്തം പാർട്ടിക്കെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കുന്നത് മാധ്യമങ്ങളുടെ കഴിവുകേടിന്റെയും ദുഷ്ടതയുടെയും ഉദാഹരണമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ പുതിയ തലമുറയെയും അവരുടെ ചിന്തകളെയും ഉൾക്കൊള്ളാൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്നാണ് താൻ പ്രധാനമായും ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത തലമുറക്ക് രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും നേതൃനിരയിലേക്ക് ഉയരാനും പാർട്ടികൾ വാതിലുകൾ തുറന്നിടേണ്ടതുണ്ട്. കഴിഞ്ഞ മാസം ജന്തർമന്തറിൽ സമരം ചെയ്തതുപോലുള്ള പുതിയ തലമുറയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ഭാവിയിൽ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ വാക്കുകളുടെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനായി പരിപാടിയുടെ പൂർണമായ വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ജൂൺ 17-ന് രാജസ്ഥാനിലെ കോട്ടയിൽ വെച്ചാണ് വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി 'ഛാത്രോം കി ഗൂഞ്ച്' ക്യാമ്പയിന് തുടക്കം കുറിച്ചത്. സി.ജെ.പി പ്രതിഷേധം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ എന്തുകൊണ്ട് ആ ക്യാമ്പയിൻ സി.ജെ.പി സമരത്തെപ്പോലെ വിദ്യാർഥികൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയില്ല എന്ന് പാർട്ടി സ്വയം പരിശോധിക്കണം എന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് ശശി തരൂർ വിശദീകരിച്ചു. പുതിയ കാലത്തെ വിദ്യാർഥികളുടെയും ജെൻ-സി തലമുറയുടെയും പൾസ് അറിയുന്നതിൽ നമ്മൾ എവിടെയാണ് പരാജയപ്പെട്ടത് എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രവർത്തകർ ജന്തർമന്തറിൽ സമരം ചെയ്തപ്പോൾ സമാന്തരമായി കോൺഗ്രസും വിദ്യാർഥികളുടെ പ്രശ്നങ്ങളുയർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.