ലാഹോർ: ഝലം നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാക് അധീന കശ്മീകരിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം. ഉറി ഡാം മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പാക് അധീന കശ്മീരിലെ ഹാത്തിയാൻ ബാല ജില്ലയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതുമൂലം നദിതീരത്ത് താമസിക്കുന്നവർക്ക് ഒഴിഞ്ഞുപോകേണ്ടി വന്നിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവും. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാറിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. അതിർത്തി അടക്കുകയും പാക് പൗരൻമാരുടെ വിസ റദ്ദാക്കുകയും ഇന്ത്യ ചെയ്തിരുന്നു.
ഞങ്ങൾക്ക് ഒരു മുന്നറിയിപ്പുമുണ്ടായിരുന്നില്ല. വെളളം പെട്ടെന്ന് കുതിച്ചെത്തുകയായിരുന്നു. വീടും സ്വത്തും സംരക്ഷിക്കാൻ തങ്ങൾ ബുദ്ധിമുട്ടിയെന്ന് പാക് അധീന കശ്മീരിൽ താമസിക്കുന്ന മുഹമ്മദ് ആസിഫ് പറഞ്ഞു.
ജലനിരപ്പ് ഉയർന്നതോടെ ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ലൗഡ്സ്പീക്കറുകളിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്ത്യ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനാൽ പാക് അധീന കശ്മീരിന്റെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെന്ന് മുസഫർബാദിലെ സർക്കാർ ഉദ്യോഗസ്ഥൻഅറിയിച്ചു. ഖോല, ധാൽകോട്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം കന്നുകാലികൾ ചാവുകയും കൃഷിനാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ലാ കമീഷണർ ബിലാൽ അഹമ്മദ് അറിയിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നദിതീരത്തേക്ക് ആരും പോകരുതെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.