ന്യൂഡൽഹി: പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി ആൾ ഇന്ത്യ മജിലസെ ഇത്തിഹാദുൽ മുസ്‍ലിമിൻ നേതാവ് അസദുദ്ദീൻ ഉവൈസി. ചൈനയുടെ പിന്തുണയില്ലെങ്കിൽ പാകിസ്താൻ ഒന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ പിന്തുണയില്ലെങ്കിൽ പാകിസ്താൻ വികലാംഗ രാഷ്ട്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന് വിദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നൽകുന്ന പണം വികസനത്തിനല്ല ഉപയോഗിക്കുന്നത്. ഇത് മുഴുവൻ സൈന്യത്തിന് വകമാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയ ബി.ജെ.പി എം.പി ബായ്ജയന്ത് പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ഉവൈസി പറഞ്ഞു.
പാകിസ്താന് നൽകുന്ന വിവിധ ഫണ്ടുകൾ എങ്ങനെ ചെലവഴിക്കുന്നുവെന്നത് സംബന്ധിച്ച കർശനമായ പരിശോധന നടത്താൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനെ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ് രാജ്യം ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോണ്‍ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശര്‍മ എം.പി (ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്‌നാം സിങ് സന്ധു എം.പി, മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗള എന്നിവരുൾപ്പെട്ട സംഘം നാല് രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.