ദ്രൗപതി മുർമു, മമതാ ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ പ്രോട്ടോക്കോൾ ലംഘനത്തിലും പരിപാടിയുടെ വേദി മാറ്റിയതിലും അതൃപ്തി പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കെയാണ് രാഷ്ട്രപതിയുടെ പ്രതികരണം. സിലിഗുഡിക്ക് സമീപം നടന്ന ഒമ്പതാമത് അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാഷ്ട്രപതി. പരിപാടിക്ക് എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയോ സംസ്ഥാന മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോ എത്തിയിരുന്നില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ രാഷ്ട്രപതി, മമതാ ബാനർജി തന്നോട് പിണക്കത്തിലാണോ എന്ന് ചോദിച്ചു.
'മമത എന്റെ ഇളയ സഹോദരിയെപ്പോലെയാണ്. ഞാൻ ബംഗാളിന്റെ മകൾ കൂടിയാണ്. എന്തുകൊണ്ടോ അവർക്ക് എന്നോട് പിണക്കമുണ്ടാകാം, അതുകൊണ്ടായിരിക്കാം സർക്കാർ പ്രതിനിധികൾ ആരും വരാതിരുന്നത്,' രാഷ്ട്രപതി പറഞ്ഞു. ആദ്യം നിശ്ചയിച്ചിരുന്ന ബിധാൻനഗറിലെ വേദിക്കു പകരം ഗോസായിപുരിലേക്ക് പരിപാടി മാറ്റിയതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചു. ആദിവാസി വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും ചിലർ തടസ്സം നിൽക്കുന്നുണ്ടെന്നും രാഷ്ട്രപതി വിമർശിച്ചു.
പരിപാടിക്ക് ശേഷം യഥാർത്ഥത്തിൽ നിശ്ചയിച്ചിരുന്ന ബിധാൻനഗറിലെ വേദി രാഷ്ട്രപതി നേരിട്ട് സന്ദർശിക്കുകയും ചെയ്തു. ഇവിടെ അഞ്ച് ലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് വേദി മാറ്റിയതെന്ന് രാഷ്‌ട്രപതി ചോദിച്ചു. അതിനിടയിൽ രാഷ്ട്രപതിയുടെ സന്ദർശനം അട്ടിമറിക്കാൻ മമത സർക്കാർ ശ്രമിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. ഇത് ഭരണഘടനപരമായ പരാജയവും രാഷ്ട്രപതി പദവിയോടുള്ള അനാദരവുമാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ്, രാഷ്ട്രപതി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും, രാഷ്ട്രപതിയുടെ പരിപാടിയിലെ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണത്തിലായിരുന്നു എന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. മുഖ്യമന്ത്രി മമതാ ബാനർജി നിലവിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കൊൽക്കത്തയിൽ പ്രതിഷേധ സമരത്തിലാണെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.