ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഇ.ഡി. റെയ്ഡ് കേന്ദ്ര ഏജൻസികളെ, ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും കെജ്‌രിവാൾ എക്‌സിൽ പ്രതികരിച്ചു. ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
‘മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡ്, ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത്, പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു തെളിവാണ്. കോൺഗ്രസ് ‘നടപടിയെടുക്കുന്നില്ല’ എന്ന് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ ഇ.ഡി റെയ്ഡ് നടത്തിയത് ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായും കെജ്‌രിവാൾ ആരോപിച്ചു.
ഇ.ഡി റെയ്ഡ്: പാർട്ടിയെ രാഷ്ട്രീയമായി വേട്ടയാടുന്നു, വി.ഡി സതീശന്റെ ഡൽഹി സന്ദർശനത്തിൽ കടുത്ത സംശയമെന്ന് എ.എ റഹീം
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് ജനകീയ നേതാക്കൾക്കും സി.പി.എമ്മിനും എതിരായ രാഷ്ട്രീയ വേട്ടയാണെന്ന് എ.എ റഹീം എം.പി. മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഡൽഹി യാത്രയെ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഇ.ഡി റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും റഹീം പറഞ്ഞു.
വി.ഡി സതീശൻ തന്റെ ഏമാന്മാരെ കാണാനാണ് ഡൽഹിലേക്ക് പറന്നതെന്നും ആരൊക്കെ തമ്മിലാണ് ഡീൽ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സംഘ്പരിവാർ ഭരണകൂടം കടുത്ത നിരാശരായി മടങ്ങേണ്ടി വരുമെന്നും റഹീം പറഞ്ഞു. ഡൽഹിയിലെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമാണ് കേരളത്തിൽ ആവർത്തിക്കുന്നതെന്നും അവിടത്തെപ്പോലെ ഇവിടെയും കോൺഗ്രസ് ആണ് എല്ലാത്തിനും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
വീണ വിജയനെ അല്ല, പാർട്ടിയുടെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനെയാണ് ഇ.ഡി മണിക്കൂറുകളായി തടഞ്ഞുവെച്ചിരിക്കുന്നത്. ഇത്തരമൊരു അവസരത്തിൽ മാധ്യമങ്ങൾ അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കണമെന്നും റഹീം പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരായ കേസിൽ ഇപ്പോഴുള്ള പ്രതിഷേധം ഉണ്ടാവാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രകോപിതനായാണ് പ്രതികരിച്ചത്. നേതാക്കൾക്ക് എതിരായ കേന്ദ്ര ഏജൻസികളുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ശക്തമായ പ്രതിഷേധങ്ങൾ തെരുവിൽ അരങ്ങേറുമെന്നും റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.