ന്യൂഡല്‍ഹി: 45 വര്‍ഷത്തിനിടയില്‍ ആദ്യമായി ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതില്‍ പ്രതിപക്ഷം ഞെട്ടലും രോഷവും പ്രകടിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടര്‍ന്നു. ലഡാക്കിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് പങ്കുവെക്കണമെന്നും എന്തുമാത്രം ഇന്ത്യന്‍ ഭൂപ്രദേശം ചൈന നിയന്ത്രണത്തിലാക്കിയെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഗല്‍വാന്‍ നദിയുടെ താഴ്വര, ഹോട്ട് സ്പ്രിംഗ്സ്, പങോങ് സൂ തടാകം എന്നീ ലഡാക്കിലെ മൂന്ന് പോയൻറുകളില്‍ ചൈന അതിക്രമിച്ചുകടന്നിട്ടും മോദി സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല കുറ്റപ്പെടുത്തി.
വേദന വിവരിക്കാന്‍ വാക്കുകളില്ല –രാഹുല്‍ ഗാന്ധി
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നമ്മുടെ രാജ്യത്തിന് വേണ്ടി സൈനികര്‍ ജീവത്യാഗം ചെയ്തതിെൻറ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച രാഹുല്‍ പ്രയാസത്തിെൻറ ഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും വ്യക്തമാക്കി.
സംഭാഷണം തുടരണം –സി.പി.എം
ഇന്ത്യ, ചൈന സൈനികര്‍ പിന്‍വാങ്ങുന്നതിനിടയില്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആധികാരികമായി സര്‍ക്കാര്‍ പ്രസ്താവനയിറക്കേണ്ട സമയമാണിത്. അതിര്‍ത്തിയില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സംഭാഷണം തുടരണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇന്ത്യന്‍ കേണലിെൻറയും രണ്ടു സൈനികരുടെയും മരണത്തില്‍ പി.ബി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കോണ്ഗ്രസിേൻറത് രാഷ്ട്രീയം –ബി.ജെ.പി
രാജ്യം പ്രതിസന്ധി നേരിടുമ്പോളെല്ലാം കോണ്‍ഗ്രസ് രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ കുറ്റപ്പെടുത്തി. കാര്‍ഗില്‍ യുദ്ധവേളയില്‍ പാര്‍ലമെൻറ് സമ്മേളനം നടത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍, വാജ്പേയി സര്‍വകക്ഷി യോഗം വിളിച്ചപ്പോള്‍ സോണിയ അതില്‍ പങ്കെടുത്തില്ലെന്നും ഇതാണവരുടെ സംസ്കാരമെന്നും നദ്ദ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.