സർക്കാറിനെതിരെ പ്രതിഷേധിച്ചതിന് പത്താനെ ഉവൈസി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ന്യൂഡൽഹി: ശീതകാല പാർലമെന്റ് സമ്മേളനത്തിൽ എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്നും ടി.എം.സി എം.പി യൂസുഫ് പത്താൻ പെട്ടെന്ന് പിന്മാറിയത് അസദുദ്ദീൻ ഉവൈസി ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് ആരോപണം. താൻ സഭയിലുണ്ടായിരുന്ന സമയത്ത് ‘പ്രമുഖ മുസ്‍ലിം എം.പി’ യൂസുഫ് പത്താനോട് ആക്രോശിക്കുകയും പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ജമ്മു-കശ്മീരിൽ നിന്നുള്ള എൻ.സി എം.പി ആഗാ സയ്യിദ് റൂഹുല്ല കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചതോടെയാണ് വിവാദമായത്.

ഭീഷണിപ്പെടുത്തിയ എം.പി സഭയിൽ നിന്നും പോയപ്പോൾ താൻ യൂസുഫിനടുത്തെത്തി എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഇത്രയധികം ഭയപ്പെട്ടിരിക്കുന്നതെന്നും അന്വേഷിച്ചപ്പോഴാണ്, ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ‘എന്തിനാണ് ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കുന്നത്? എന്തിനാണ് ശത്രുക്കളാക്കുന്നത്? അവർ ഗുജറാത്തിലെ നിന്റെ വീട് ബുൾഡോസർ വെച്ച് തകർക്കുമെന്നും’ ആ എം.പി ഭീഷണിപ്പെടുത്തിയതായി യൂസുഫ് തന്നോട് പറഞ്ഞു.

ഈ സമയം മഹുവ മൊയ്ത്ര അവിടേക്ക് വരുകയും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയും ചെയ്തു. ബി.ജെ.പി ഗുജറാത്തിലെ വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നിരിക്കുകയാണെന്ന് താൻ മഹുവയോട് പറഞ്ഞു. ഇതുകേട്ട് പ്രകോപിതയായ മഹുവ, അയാളുടെ വാക്കുകൾ കേൾക്കേണ്ടതില്ലെന്ന് യൂസുഫിനോട് ആവശ്യപ്പെടുകയും തങ്ങളെല്ലാവരും ഒപ്പമുണ്ടെന്നും ആർക്കും തൊടാൻ ധൈര്യമുണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നിട്ടും യൂസുഫും അദ്ദേഹത്തെപ്പോലെയുള്ളവരും ഒടുവിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്നും റൂഹുല്ല എക്സിൽ കുറിച്ചു.

ഈ പോസ്റ്റ് പങ്കുവെച്ച മഹുവ മൊയ്ത്ര, ഭീഷണിപ്പെടുത്തിയത് മറ്റാരുമല്ല, ഉവൈസി ആണെന്ന് പരസ്യമാക്കുകയായിരുന്നു. ധൈര്യവും നട്ടെല്ലുമില്ലാത്ത ആ വഞ്ചകന് വേണ്ടിയാണ് താൻ അന്ന് സഭയിൽ പോരാടിയതെന്ന് ഓർക്കുമ്പോൾ കടുത്ത ഖേദമുണ്ടെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Owaisi allegedly threatened Pathan for protesting against the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.