അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു മുസ്‍ലിം കുടിയേറ്റ തൊഴിലാളിയെ അധിക്ഷേപിച്ച് താമസസ്ഥലത്ത്നിന്ന് പുറത്താക്കാൻ ഹിന്ദുത്വ പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം. നരോദ മേഖലയിലെ വീടൊഴിയണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് ദൾ പ്രവർത്തകൻ ഗണേഷ് വൻസാരയുടെ നേതൃത്വത്തിൽ യുവാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യുവാവ് ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള മുസ്‍ലിമാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇയാൾക്കെതിരെ വൻസാരയും സംഘവും തിരിയുകയായിരുന്നു. ഇദ്ദേഹത്തെ ഇസ്‌ലാമിക മതനേതാവായ ‘അലി ഖാംനഈയിയുടെ അനന്തരവൻ’ എന്ന് പരിഹസിച്ചായിരുന്നു അധിക്ഷേപം. ‘അലി ഖാംനഈയുടെ അനന്തരവനെ ഇവിടെ കിട്ടിയിട്ടുണ്ട്. ഇവിടം ഉടൻ ഒഴിഞ്ഞുപോകണം, നിങ്ങൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങിക്കോളൂ’എന്ന് വൻസാര ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
‘ലവ് ജിഹാദ്' എന്ന ഇസ്‌ലാമോഫോബിക് ഗൂഢാലോചന സിദ്ധാന്തം ഉപയോഗിച്ചാണ് ഇവർ യുവാവിനെതിരെ രംഗത്തെത്തിയത്. മുസ്‍ലിം യുവാക്കൾ താമസിക്കുന്നത് പ്രദേശത്തെ ഹിന്ദു സ്ത്രീകൾക്ക് ഭീഷണിയാണെന്നും, ഇത് ഒടുവിൽ സ്ത്രീകളെ ഫ്രീസറിൽ കാണപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും വൻസാര അവകാശപ്പെട്ടു. 2022ലെ ശ്രദ്ധ വാൽക്കർ വധക്കേസിലെ പ്രതി അഫ്താബ് പൂനവാലയുടെ പേര് പരാമർശിച്ചായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം.
മുസ്‍ലിങ്ങൾ ഹിന്ദുക്കളെക്കാൾ കുറഞ്ഞ വാടകയാണ് നൽകുന്നതെന്നാരോപിച്ചും ഇയാൾ യുവാവിനെതിരെ തിരിഞ്ഞു. വൻസാരയുടെ ഈ പ്രകോപനപരമായ പ്രസംഗത്തിന് മറ്റ് പ്രവർത്തകർ വലിയ പിന്തുണ നൽകുകയും ചെയ്തു.
1985, 1992, 2002 വർഷങ്ങളിലെ കലാപങ്ങളെത്തുടർന്ന് വലിയ തോതിൽ വർഗീയ ചേരിതിരിവ് നേരിടുന്ന പ്രദേശമാണ് ഗുജറാത്ത്. 2002ലെ കലാപത്തിന് ശേഷം നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് മുസ്‍ലിം ജനവിഭാഗങ്ങൾ വ്യാപകമായി സ്വന്തം വീടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത്. ഇതിന്റെ ഫലമായി രൂപപ്പെട്ട വർഗീയ ചേരിതിരിവ് കാരണം മുസ്‍ലിം ഭൂരിപക്ഷ മേഖലകൾ ഭരണകൂടത്തിന്റെ അവഗണനയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.