ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട് ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ് ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സർവേ പ്രവചിക്കുന്നു. ഒരു മാസം മുമ്പ് നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണ് പുറത്തുവിട്ടത്.
224 അംഗ നിയമസഭയിൽ കോൺഗ്രസ് 90 മുതൽ 101 സീറ്റുകൾ വരെ നേടും. പ്രധാന പ്രതിപക്ഷമായ ബി.ജെ.പി 78 മുതൽ 86 സീറ്റുകളിൽ വിജയിച്ചേക്കുമെന്നു സർവേ പ്രചവിക്കുന്നു. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകൾ വേണമെന്നിരിക്കെ തൂക്കുമന്ത്രി സഭയായിരിക്കും കർണാടകയിലെന്നും സർവേ ഫലം പറയുന്നു.
ബി.എസ്.പിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ദേവ ഗൗഡയുടെ ജനതാദൾ എസ് 34 മുതൽ 43 സീറ്റുകൾ വരെ നേടുമെന്നും സർേവ ഫലത്തിൽ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ കർണാടകയിൽ കിങ് മേക്കറുടെ റോൾ ജനതാദൾ ആയിരിക്കും വഹിക്കുക. കോൺഗ്രസിന് 37ഉം ബി.ജെ.പിക്ക് 35ഉം ബി.എസ്.പി, ജെ.ഡി.എസ് സഖ്യം 19ഉം ശതമാനം വോട്ടുകളായിരിക്കും ലഭിക്കുകയെന്നും ഇന്ത്യാ ടുഡേ പ്രവചിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 122ഉം ബി.ജെ.പി 43ഉം ജെ.ഡി.എസ് 29 സീറ്റുകളുമാണ് നേടിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെങ്കിലും ബി.ജെ.പിക്ക് ഭരണം തിരിച്ചുപിടിക്കാനാവില്ലെന്നാണ് കണക്കുകൂട്ടലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.