ന്യൂഡൽഹി: രാജസ്ഥാനിൽ കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് മന്ത്രിസഭ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിന് ഒരാൾ അറസ്റ്റിൽ. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ശെഖാവത്, കോൺഗ്രസ് വിമത എം.എൽ.എ ബൻവർലാൽ ശർമ എന്നിവർക്കെതിരെയാണ് കേസ്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ മുൻനിർത്തി കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കേന്ദ്രമന്ത്രി എന്ന് പരാമർശിച്ചിട്ടില്ല. ബിസിനസുകാരനായ ബി.ജെ.പിക്കാരൻ സഞ്ജയ് ജയിനാണ് അറസ്റ്റിലായത്. ബൻവർലാലിനെയും മറ്റൊരു വിമത എം.എൽ.എ വിശ്വേന്ദ്ര സിങ്ങിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
പൊതുതാൽപര്യം മുൻനിർത്തി പരിശോധനക്ക് ശബ്ദസാമ്പിൾ നൽകാൻ ബി.ജെ.പി മന്ത്രിയും കോൺഗ്രസ് എം.എൽ.എയും തയാറാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അതേസമയം, ഗൂഢാലോചന നടത്തിയെന്ന ആരോപണം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് നിഷേധിച്ചു. ശബ്ദരേഖയിൽ തെൻറ ശബ്ദമില്ലെന്നും, ഏതന്വേഷണവും നേരിടാൻ തയാറാണെന്നും ശെഖാവത് പറഞ്ഞു. ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
സി.പി.എം പിന്തുണ ഗെഹ്ലോട്ടിന്
ന്യൂഡൽഹി: രാജസ്ഥാനിലെ ഏക സി.പി.എം എം.എൽ.എ ബൽവാൻ പുനിയയുടെ പിന്തുണ കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന്. അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ മറിച്ചിടാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ കോൺഗ്രസ് സർക്കാറിന് അനുകൂലമായി വോട്ടുചെയ്യുമെന്നും ബൽവാൻ പുനിയ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമം. വിവാദ ശബ്ദരേഖയിൽ തെൻറ പേരും പരാമർശിക്കുന്നുണ്ട്.
ഇതേക്കുറിച്ച് മൊഴി നൽകാൻ പൊലീസിെൻറ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് മുമ്പാകെ ഹാജരാകുമെന്നും സി.പി.എം എം.എൽ.എ പറഞ്ഞു. തെൻറ പേര് സംഭാഷണത്തിൽ വലിച്ചിഴച്ചവർക്കെതിരെ അപകീർത്തി കേസ് നൽകും. കഴിഞ്ഞ മാസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടിയാണ് പുനിയ വോട്ടു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.