ഭുവനേശ്വർ: ഒഡിഷയിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ)യിൽ ഏകദേശം 12 ലക്ഷം വോട്ടർമാരെ കണ്ടെത്താനായില്ലെന്നും 46.36 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും തെരഞ്ഞെടുപ്പ് കമീഷൻ. ഇതോടെ സംസ്ഥാനത്തെ 58.36 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ആർ.എസ്. ഗോപാലൻ അറിയിച്ചു.
മേയ് 30 മുതൽ ജൂൺ 28 വരെയായിരുന്നു ഒഡിഷയിൽ വോട്ടർ പട്ടിക തീവ്ര പരിശോധന യജ്ഞം. 2002ലെയും 2025ലെയും വോട്ടർപട്ടികകൾ തമ്മിൽ താരതമ്യം ചെയ്തായിരുന്നു പരിശോധന. 12 ലക്ഷം പേരുടെ വിവരങ്ങൾ നിലവിലെ രേഖകളുമായി ബന്ധിപ്പിക്കാനായിട്ടില്ല. ബാക്കിയുള്ള 46.36 ലക്ഷം പേരുടെ പേര്, വിലാസം, കുടുംബവിശദാംശങ്ങൾ തുടങ്ങിയവയിൽ പൊരുത്തക്കേടുകളോ ചെറിയ വ്യത്യാസങ്ങളോ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും തിരുത്താനാകുന്ന ചെറിയ പിഴവുകളാണെന്നും പരിശോധനയിലൂടെ അവ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി.
58.36 ലക്ഷം വോട്ടർമാരിൽ 7.93 ലക്ഷം പേർക്കാണ് ഇതിനകം നോട്ടീസ് കൈമാറിയത്. 1.42 ലക്ഷത്തിലധികം കേസുകളിൽ ഹിയറിങ്ങും പൂർത്തിയായി. ശേഷിക്കുന്നവർക്കും വേഗത്തിൽ നോട്ടീസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് നാലു വരെ ഫോം ആറ്, ഏഴ്, എട്ട് എന്നിവ സമർപ്പിക്കാമെന്നും സെപ്റ്റംബർ രണ്ടുവരെ ഹിയറിങ്ങുകൾ തുടരുമെന്നും അറിയിച്ചു. അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിക്കും.
ഭിന്നശേഷിക്കാർ, ഗുരുതര രോഗികൾ, വയോജനങ്ങൾ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവർക്കായി ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി രേഖകൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു. സുതാര്യവും പിഴവുകളില്ലാത്തതുമായ വോട്ടർപട്ടിക തയാറാക്കുകയാണ് പ്രത്യേക പരിശോധനയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
എസ്.ഐ.ആറിന്റെ ആദ്യ ഘട്ടത്തിൽ ജൂലൈ അഞ്ചിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽനിന്ന് 20.14ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇതോടെ പരിഷ്‍കരണത്തിന് മുമ്പുള്ള വോട്ടർ പട്ടികയിലെ 3,33,99,591 വോട്ടർമാരിൽ നിന്ന് കരടിൽ 3,13,87,034 ആയി വോട്ടർമാരുടെ എണ്ണം കുറഞ്ഞു.
നേരത്തേ, തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ നടപടികളിൽ വോട്ടർമാരെ ‘മറ്റു കാരണങ്ങൾ’ ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇല്ലാത്ത പുതിയൊരു വിഭാഗം ഉൾപ്പെടുത്തിയാണ് ഈ ഒഴിവാക്കൽ. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ വർഷം ഡിസംബർ വരെ നീളുന്ന മൂന്നാം ഘട്ട പരിശോധനയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലാണ് ഈ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.