ലോകഭൂപടം ഒരു 'നുണ'യാണോ? ഇന്ത്യ യഥാർത്ഥത്തിൽ എത്ര വലുതാണ്!
ന്യൂഡൽഹി: പുതിയ ഭൂപടത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയത് ഇതിനോടകം വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അതിനെ എതിർത്തതും വോട്ടെടുപ്പിൽ നിന്ന് മാറി നിന്നതും രാഷ്ട്രീയ സംവാദങ്ങൾക്കും വഴിവെച്ചു. അതേസമയം ഇതുവരെ ഉപയോഗിച്ചിരുന്ന 1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കാറ്റർ വികസിപ്പിച്ചെടുത്ത പാരമ്പര്യ 'മെർക്കാറ്റർ പ്രൊജക്ഷന്റെ' ചില പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് പുതിയ മാപ്പിലേക്ക് മാറാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുന്നത്. എന്തായിരുന്നു പഴയ മാപ്പുകളുടെ പ്രശ്നമെന്നറിയാം.
ലോകഭൂപടത്തിലേക്ക് നോക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളേക്കാളും റഷ്യയേക്കാളുമൊക്കെ എത്രയോ മടങ്ങ് ചെറുതായാണ് നമ്മൾ ഇന്ത്യയെ കാണുന്നത്. ഭൂപടത്തിൽ കാനഡയും ഗ്രീൻലൻഡും ഇന്ത്യയേക്കാൾ പതിന്മടങ്ങ് വലുതായി തോന്നുമ്പോൾ, അത് ഭൂമിശാസ്ത്രപരമായ യഥാർത്ഥ വലുപ്പമല്ലെന്ന് വ്യക്തമാക്കുകയാണ് കാർട്ടോഗ്രാഫർമാരും ശാസ്ത്രലോകവും. ഗോളാകൃതിയിലുള്ള ഭൂമിയെ ഒരു പരന്ന പ്രതലത്തിലേക്ക് (2D മാപ്പ്) മാറ്റിവരയ്ക്കുമ്പോൾ സംഭവിക്കുന്ന സാങ്കേതിക തകരാറാണ് ഇതിന് കാരണം.
നാം പതിവായി കാണുന്ന ഭൂപടങ്ങൾ ഭൂരിഭാഗവും 1569-ൽ ഫ്ലെമിഷ് ഭൂപട നിർമാതാവായ ജെറാർഡസ് മെർക്കേറ്റർ രൂപകൽപ്പന ചെയ്ത 'മെർക്കേറ്റർ പ്രൊജക്ഷൻ' രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സമുദ്രസഞ്ചാരികൾക്ക് ദിശ കൃത്യമായി നിർണയിക്കാനും കപ്പലുകൾ സുരക്ഷിതമായി നയിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ മാതൃക വികസിപ്പിച്ചത്. എന്നാൽ ഇതിൽ ഭൂമിയുടെ മധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും കരഭാഗങ്ങളുടെ വലുപ്പം ക്രമാതീതമായി വീർപ്പിച്ച് കാണിക്കും.
മധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ, തെക്കേ അമേരിക്കൻ മേഖലകൾ എന്നിവ ഈ ഭൂപടങ്ങളിൽ അവയുടെ യഥാർത്ഥ വലിപ്പത്തേക്കാൾ വളരെ ചെറുതായി ചുരുങ്ങിപ്പോകുന്നു. നേരെമറിച്ച്, ഉത്തരധ്രുവത്തോട് ചേർന്നുനിൽക്കുന്ന ഗ്രീൻലൻഡ്, റഷ്യ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ സ്വാഭാവിക അളവിനേക്കാൾ പതിന്മടങ്ങ് വലുതായി ഭൂപടത്തിൽ കാണപ്പെടുന്നു. ഉദാഹരണത്തിന്, മെർക്കേറ്റർ മാപ്പിൽ ആഫ്രിക്കയേക്കാൾ വലുതായി തോന്നുന്ന ഗ്രീൻലൻഡിന് യഥാർത്ഥത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പതിനാലിലൊന്ന് വലുപ്പം പോലുമില്ല.
യഥാർത്ഥ ഭൗമവിസ്തൃതി കൃത്യമായി അളക്കണമെങ്കിൽ പീറ്റേഴ്‌സ് പ്രൊജക്ഷൻ പോലുള്ള 'ഈക്വൽ-ഏരിയ' ഭൂപടങ്ങളോ ത്രിമാന ഗ്ലോബുകളോ പരിശോധിക്കണമെന്ന് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വിസ്തൃതിയിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ യഥാർത്ഥ വലുപ്പം 32.87 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്; അതായത് മെർക്കേറ്റർ മാപ്പിൽ ഇന്ത്യയേക്കാൾ വലുപ്പത്തിൽ കാണപ്പെടുന്ന പല യൂറോപ്യൻ രാജ്യങ്ങളെയും ഒന്നിച്ചു ചേർത്തുവെച്ചാലും ഇന്ത്യയോളം എത്തില്ല എന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.