എസ്.ഐ.ആർ മൂന്നാം ഘട്ടം; പുറത്തായത് 6.15 കോടി വോട്ടർമാർ, മരിച്ചത് 1.11 കോടി പേർ മാത്രം
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മൂന്നാം ഘട്ടം നടക്കുന്ന 17 സംസ്ഥാനങ്ങളിൽ നിന്നായി വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത് 6.15 കോടി വോട്ടർമാരുടെ പേരുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്.ഐ.ആർ നടപടികളിലാണ് ഇത്തരമൊരു നടപടി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 57.57 ലക്ഷം വോട്ടർമാരെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.
2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ 17 സംസ്ഥാനങ്ങളിലായി ആകെ 35.50 കോടി വോട്ടർമാരാണുണ്ടായിരുന്നത്. പിന്നീട് വോട്ടർ പട്ടികയിൽ 57.57 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയതോടെ എണ്ണം 36.08 കോടിയായി ഉയർന്നു.
എന്നാൽ, എസ്.ഐ.ആറിന് ശേഷമുള്ള കരട് പട്ടിക പ്രകാരം വോട്ടർമാരുടെ എണ്ണം 29.93 കോടിയായി കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 15.7 ശതമാനത്തിന്റെ കുറവാണിത്. എസ്.ഐ.ആറിന് മുമ്പുള്ള വോട്ടർ പട്ടികയും കരട് പട്ടികയും താരതമ്യം ചെയ്തപ്പോൾ ആകെ 6.15 കോടി പേരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി.
ഇതിൽ 1.11 കോടി പേർ, അതായത് 18 ശതമാനം പേർ മാത്രമേ മരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ളവരെ സ്ഥലത്തില്ലാത്തവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഒന്നിലധികം എൻറോൾമെന്റുകൾ, മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാനത്ത് 47.92 ലക്ഷം വോട്ടർമാരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 9.30 കോടി വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ എണ്ണം 7.71 കോടിയായി കുറഞ്ഞു. മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.