ഭുവനേശ്വർ: കോവിഡ് മഹാമാരിയെ തുരത്താൻ മനുഷ്യക്കുരുതി നടത്തിയ പുരോഹിതൻ അറസ്റ്റിൽ. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ക്ഷേത്രപരിസരത്തുവെച്ച് പ്രദേശവാസിയുടെ തല വെട്ടിമാറ്റുകയായിരുന്നു. കൃത്യം ചെയ്തതിന് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
നരസിങ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ദഹൂഡയിലുള്ള ബന്ദ മാ ബുധ ബ്രാഹ്മണി ദേ ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയാണ് 72 കാരനായ സൻസാരി ഓജ ക്രൂര കൃത്യം നടത്തിയത്. ഇതേ ക്ഷേത്രത്തിലെ പുരോഹിതാനാണ് ഇയാൾ. 52കാരനായ സരോജ് കുമാർ പ്രധാനാണ് ഇയാളുടെ വെട്ടേറ്റ് മരിച്ചത്.
മനുഷ്യക്കുരുതിയുമായി ബന്ധപ്പെട്ട് സരോജ് കുമാറും താനും തമ്മിൽ വാക്കേറ്റമുണ്ടായതായി സൻസാരി ഓജ പൊലീസിനോട് പറഞ്ഞു. വാക്കേറ്റം കടുത്തതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പുരോഹിതൻ സരോജ് കുമാറിനെ ആക്രമിക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചു.
എല്ലാം ദേവിയുടെ ഉത്തരവ്
ദേവിയുടെ നിർദേശത്തെ തുടർന്നാണ് മനുഷ്യക്കുരുതി നടത്തിയതെന്നാണ് സൻസാരി ഓജ പൊലീസിനോട് വിശദീകരണം നൽകിയത്. തൻെറ സ്വപ്നത്തിൽ വന്ന ദേവി കൊറോണ വൈറസിനെ തുരത്തണമെങ്കിൽ നരബലി നടത്തണമെന്ന് ആജ്ഞാപിച്ചതായി ഇയാൾ പറഞ്ഞു. സൻസാരി ഓജ സരോജിനെ വെട്ടാൻ ഉപയോഗിച്ച മഴു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഗ്രാമത്തിനടുത്തുള്ള ഒരു മാമ്പഴത്തോട്ടവുമായി ബന്ധപ്പെട്ട് പുരോഹിതന് മരണപ്പെട്ടയാളുമായി ദീർഘകാലമായി തർക്കമുണ്ടായിരുന്നുവെന്ന് ബന്ദഹൂഡ ഗ്രാമവാസികൾ പറഞ്ഞു. കൃത്യം നടക്കുേമ്പാൾ ഇയാൾ മദ്യാസക്തിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.