ലഖ്നോ: കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശിൽ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച ബിജ്നോറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ നിക്ഷേപകരുടെ എണ്ണം വർധിച്ചെന്നും വ്യാപാരികളുടെയും സംരംഭകരുടെയും സുരക്ഷ ലംഘിക്കാൻ യു.പി സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് കലാപങ്ങളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്ത് നിക്ഷേപകരുടെ എണ്ണം വൻതോതിൽ വർധിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഹൈവേകളും എക്സ്പ്രസ് ഹൈവേകളും നിർമ്മിക്കപ്പെടുന്നു. ഉത്തർപ്രദേശ് ഇന്ന് കലാപരഹിതമായി'- യോഗി പറഞ്ഞു.
തന്‍റെ ഭരണത്തിനിടെ വർഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്നും സംസ്ഥാനം ഇന്ന് വികസനത്തിന്‍റെ പാതയിലാണെന്നും യോഗി അവകാശപ്പെട്ടു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ വികസനപ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും യോഗി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.