രാമന്റെ പേര് പറഞ്ഞ് രാഷ്ട്രീയം കളിച്ചിട്ടില്ല; വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി മന്ത്രി
ജയ്പൂർ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തെ കുറിച്ച് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമർശത്തിന് മറുപടിയുമായി ബിഹാർ ബി.ജെ.പി മന്ത്രി നിതിൻ നബിൻ. രാമന്റെ പേര് പറഞ്ഞ് തങ്ങൾ രാഷ്ട്രീയം കളിച്ചിട്ടില്ലെന്നായിരുന്നു നബിന്റെ പ്രതികരണം. അഹങ്കാരികളായവരെ 241ൽ ശ്രീരാമൻ തടഞ്ഞു എന്നായിരുന്നു ഇന്ദ്രേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.
ജയ്പൂരിലെ കനോട്ടിൽ നടന്ന രാമരഥ് അയോധ്യ യാത്രാ ദർശൻ പൂജൻ സമരോഹിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്ദ്രേഷ് കുമാർ പരോക്ഷമായി ബി.ജെ.പിയെ വിമർശിച്ചത്. വലിയ പാർട്ടിയായി മാറിയെങ്കിലും രാമനെ ആരാധിച്ച് ക്രമേണ അഹങ്കാരികളായി മാറിയവരെ ലഭിക്കേണ്ട വോട്ടോ പിന്തുണയോ ലഭിക്കുന്നതിൽ നിന്ന് ദൈവം തടഞ്ഞു. രാമനെ എതിർത്തവർക്കാർക്കും അധികാരം ലഭിച്ചില്ലെന്നും അവരെല്ലാവരും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്നും ദൈവത്തിന്റെ നീതി സത്യമാണെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു. ദൈവം ആരെയും വിലപിക്കുന്നില്ല. രാമൻ എല്ലാവർക്കും തുല്യ നീതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നടന്ന ചടങ്ങിനിടെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും രംഗത്തെത്തിയിരുന്നു. ശരിയായ സേവകൻ അഹങ്കാരിയാകില്ലെന്നും അന്തസ്സ് കാത്തുസൂക്ഷിച്ച് ജനങ്ങളെ സേവിക്കുകയാണ് ചെയ്യുകയെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
അയോധ്യയുൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തി സമാജ്വാദി പാർട്ടിയുടെ അവധേശ് പ്രസാദ് മണ്ഡലത്തിൽ വിജയിച്ചിരുന്നു. 543 ലോക്‌സഭാ സീറ്റുകളിൽ 240 സീറ്റുകൾ നേടിയ പാർട്ടിക്ക് 272 എന്ന ഭൂരിപക്ഷത്തിലെത്താൻ പോലും സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.