ലിവിങ് ടുഗതർ പങ്കാളിയെ നടുറോഡിൽ തല്ലിക്കൊന്നു; പിന്നാലെ പ്രതിയെ കയറിൽ കെട്ടി വലിച്ച് പൊലീസ്

ഭാവ്നഗർ(ഗുജ്റാത്ത്): ഭാവ്നഗറിൽ ലിവിങ് ടുഗതർ പങ്കാളിയെ കൊലപ്പെടുത്തിയ കേസ് പ്രതിയെ പൊലീസ് പരസ്യമായി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഭാവ്നഗർ ബസ് സ്റ്റാൻഡിൽ തെളിവെടുപ്പിനിടയിലാണ് പ്രതി ഫൈസൽ ലഖാനിയെ  ഗുജ്റാത്ത് പൊലീസ് നടുറോഡിൽ ക്രൂരമായി മർദിച്ചത്. പൊലീസ് പ്രതിച്ഛായ തകർന്നു എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.

കയറിൽ കെട്ടി വലിച്ചിഴച്ചും വടിയുപയോഗിച്ച് അടിച്ചുമായിരുന്നു ശനിയാഴ്ച പ്രതിയെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നീലംബാഗ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഡി.പി. ഉനദ്കട്ട് ആണ് പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

‘അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്’ ആയാണ് ഇതിനെ കാണുന്നതെന്നും, പരസ്യമായുള്ള ഈ കൊലപാതകം പൊലീസിന്റെ അഭിമാനത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകർന്നുവെന്ന പൊതുജനാഭിപ്രായം മാറ്റിയെടുക്കാനും കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകാനുമാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഉനദ്കട്ടിന്റെ വാദം.

ഏഴ് വർഷത്തോളമായി ഫൂട്ട്പാത്തിൽ ഒന്നിച്ച് ജീവിക്കുകയായിരുന്നു കൊല്ലപ്പെട്ട കാജൽ ബരൈയയും ഫൈസൽ ലഖാനിയും. കവർച്ചയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫൈസൽ.

ജയിൽ മോചിതനായ ശേഷം, തന്റെ അസാന്നിധ്യത്തിൽ പങ്കാളി പരിചയക്കാരനായ രവിയുമായി ബന്ധത്തിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സംഘർഷമുണ്ടായത്. ഫൈസലിന്റെ ക്രൂരമർദനത്തിന് ഇരയായ കാജലിനെ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അവർ മരണപ്പെടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, ഇത്തരം പരസ്യമായ മർദനങ്ങളും നിയമവിരുദ്ധ നടപടികളും ഗുജറാത്ത് ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലിരിക്കെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. സൂറത്തിൽ ചില പ്രതികളെ പൊലീസ് പരസ്യമായി മർദിച്ചതുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത പൊതുതാൽപ്പര്യ ഹർജിയിൽ, മേയ് ഏഴിന് സംസ്ഥാന ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഏതൊരു ഉദ്യോഗസ്ഥനും കർശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും, അതിന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Live-In Partner Murder Accused Dragged With Rope In Bhavnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.