ബംഗ്ലൂരു: നിർമ്മിത ബുദ്ധിയെ(എ.ഐ) ഭയപ്പെടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. നീതിന്യായ വ്യവസ്ഥയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അതിന്റെ പരിമിതികളെക്കുറിച്ച് വ്യക്തമായ ബോധ്യം വേണമെന്ന് ജുഡീഷ്യൽ ഓഫീസർമാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. കർണാടക സ്റ്റേറ്റ് ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച 22ാമത് ദ്വിവത്സര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ നീതിന്യായ വ്യവസ്ഥയെ പുനർവിഭാവനം ചെയ്യുക' എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സാങ്കേതികവിദ്യ നീതിനിർവ്വഹണത്തിന് ഒരു സഹായം മാത്രമായിരിക്കണമെന്നും അതൊരിക്കലും മനുഷ്യന് പകരമാകരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. `സാങ്കേതികവിദ്യയെ വിവേചനബുദ്ധിയോടെ സമീപിക്കണം വിധേയത്വത്തോടെയല്ല. കൃത്യതയും നീതിയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഒരു യന്ത്രത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല' ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിചർത്തു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സുപ്രീം കോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു തുടങ്ങിവരും ചടങ്ങിൽ പങ്കെടുത്തു. കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എ.ഐ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ വിവേചനബുദ്ധി, അനുഭവം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ പ്രവർത്തിക്കണം. സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ നാം കൂടുതൽ ചിന്തിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നത് പോലെ എ.ഐ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. അതേ സമയം സാങ്കേതിക വിദ്യകൾ തീരുമാനങ്ങളെ സ്വാധീനിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവേഷണം, കേസുകളുടെ നടത്തിപ്പ്, വലിയ തോതിലുള്ള ഡാറ്റ ക്രമീകരണം എന്നിവയിലൂടെ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങൾക്ക് സഹായമാകാന്‍ എ.ഐക്ക് സാധിക്കും. കൃത്യമായ പരിശീലനം ലഭിക്കുകയാണെങ്കിൽ എ.ഐ ഉപയോഗം ജുഡീഷ്യൽ ഓഫീസർമാർക്ക് ഗുണകരമാകും. അതേസമയം എ.ഐ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കൾ പങ്കുവെച്ച ചീഫ് ജസ്റ്റിസ് എ.ഐ പ്രവർത്തിക്കുന്നത് പാറ്റേണുകളുടെയും അൽഗോരിതങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും മനുഷ്യനെപ്പോലെ ധാർമ്മികതലത്തിലോ സാമൂഹികതലത്തിലോ ചിന്തിക്കാന്‍ ശേഷിയില്ലെന്നും ഓർമിപ്പിച്ചു. കൂടാതെ അമിതമായുള്ള ആശ്രയം നീതിനിർവ്വഹണത്തിന്റെ ആഴവും സ്വതന്ത്രമായ ചിന്താഗതിയും കുറയാന്‍ ഇടയാക്കും. എ.ഐ ഉപയോഗിച്ച് കെട്ടിച്ചമച്ച വാദങ്ങളും തെറ്റായ രേഖകളും കോടതിയുടെ സമയം കളയുന്നതിനും യഥാർഥ കേസുകൾ വൈകുന്നതിനും കാരണമാകുന്നു. നീതിനിർവ്വഹണം എന്നത് എന്നും മനുഷ്യസഹജമായ ഒരു പ്രക്രിയയായിരിക്കണം. അത് മൂല്യങ്ങളാൽ നയിക്കപ്പെടുന്നതും അനുഭവങ്ങളാൽ സമ്പന്നവുമാണ്. ഇന്ത്യൻ ജുഡീഷ്യറി ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും മാറുന്ന കാലത്തിനനുസരിച്ച് സ്വത്വം നഷ്ടപ്പെടാതെ മുന്നേറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.