ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ പ്രതിയായി ചേർക്കപ്പെട്ട പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസിന് എൻ.ഐ.എ കോടതി സമൻസ് അയക്കും. ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വിചാരണക്ക് ഹാജരാകാനാണ് സമൻസ്. വിദേശകാര്യ മന്ത്രാലയം വഴിയാണ് അയക്കുക.
കോടതി സയീദിനെതിരെ നേരത്തെ തന്നെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2025 ഏപ്രിലിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ സയീദാണെന്നാണ് എൻ.ഐ.എ റിപ്പോർട്ട്. ആവശ്യമായ നിയമനടപടികൾ പൂർത്തിയായിട്ടും സയീദ് ഹാജരായില്ലെങ്കിൽ 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ 356ാം വകുപ്പ് പ്രകാരം കോടതിക്ക് അയാളുടെ അസാന്നിധ്യത്തിൽ വിചാരണ നടത്താവുന്നതാണ്.
നിരോധിത സംഘടനയായ എൽ.ഇ.ടിയുടെയും അതിൻ്റെ ഷാഡോ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും തലവൻ എന്ന നിലയിലും വ്യക്തിപരമായും പ്രതിചേർത്തുകൊണ്ട് ജൂലൈയിൽ സയീദിനെതിരെ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2023 ലെ ഭാരതീയ ന്യായ സൻഹിത, യു.എ.പി.എ എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് സയീദിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുക, ആക്രമണം നടത്താൻ പാകിസ്താനിൽ നിന്ന് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. എൻ.ഐ.എയുടെ 1,597 പേജുള്ള പ്രഥമ കുറ്റപത്രത്തിന്‍റെ തുടർച്ചയായാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
വിദേശ ഭീകരരെ സഹായിക്കുന്നതിനായി പ്രദേശവാസികളായവരെ ഉപയോഗിച്ചു എന്ന ആരോപണത്തിലും കുറ്റപത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പാകിസ്താൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർ, നുഴഞ്ഞുകയറിയ ഭീകരർ, ഒളിത്താവളത്തിനും യാത്രകൾക്കും മറ്റ് സൗകര്യങ്ങൾക്കും വേണ്ടിയുള്ള പ്രാദേശിക സഹായം എന്നിവ ഉൾപ്പെടുന്ന ഒരു പ്രവർത്തന രീതിയാണ് പഹൽഗാം ആക്രമണത്തിൽ പ്രതിഫലിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും അതിന് സൗകര്യമൊരുക്കുകയും സഹായിക്കുകയും ചെയ്തവരെയും കണ്ടെത്തുന്നതിലാണ് ഏജൻസിയുടെ അന്വേഷണം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.