ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കലിനും റീഫണ്ടിനും പുതിയ നിയമവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിയമപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനുള്ളിൽ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നത് 24 മണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയിലാണെങ്കിൽ കുറഞ്ഞ നിരക്കിന് വിധേയമായി ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂർ വരെയാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കും. ടിക്കറ്റ് റദ്ദാക്കുന്നത് 72 മണിക്കൂർ മുമ്പാണെങ്കിൽ പരമാവധി റീഫണ്ട് ഉറപ്പാക്കും. ടിക്കറ്റ് റദ്ദാക്കുന്നതിന് ചെറിയ പിഴ മാത്രമാണ് ഈടാക്കുകയെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ടിക്കറ്റ് റദ്ദാക്കൽ
എട്ടുമണിക്കൂറിനുള്ളിൽ -റീഫണ്ട് നൽകില്ല
8 മണിക്കൂറിനും 24 മണിക്കൂറിനുമുള്ളിൽ -50 ശതമാനം
24 മണിക്കൂറിനും 72 മണിക്കൂറിനുമുള്ളിൽ -25 ശതമാനം
72 മണിക്കൂറിന് മുകളിൽ -പരമാവധി റീഫണ്ട്
പി.ആർ.എസ് കൗണ്ടർ ടിക്കറ്റുകൾക്കും ഇ -ടിക്കറ്റുകൾക്കും പുതിയ റീഫണ്ട് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ യാത്രക്കാർക്ക് ടെർമിനേറ്റിങ് സ്റ്റേഷനിൽനിന്ന് മാത്രമായിരുന്നു ടിക്കറ്റ് റദ്ദാക്കാൻ സാധിക്കുക. എന്നാൽ, ഇപ്പോൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിലെയും കൗണ്ടറിൽനിന്ന് ടിക്കറ്റ് റദ്ദാക്കാൻ കഴിയും. നേരത്തേ ഇ-ടിക്കറ്റുകൾക്ക് യാത്രക്കാർ നേരിട്ട് ടിക്കറ്റ് ഡെപോസിറ്റ് രസീത് ഫയൽ ചെയ്യണമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഓട്ടോമാറ്റിക് റീഫണ്ട് അനുവദിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറക്കുന്നതിനും മറ്റ് യാത്രക്കാർക്കുള്ള സീറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റീഫണ്ട് പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ തൽകാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.