കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടതോടെ വോട്ട് പിടിക്കാൻ ‘ജനങ്ങളുടെ ഇടയിലേക്ക്’ ഇറങ്ങി സ്ഥാനാർഥികൾ. വോട്ടിനായി വമ്പൻ റോഡ് ഷോകളും പാർട്ടി പ്രചാരണ പരിപാടികളിലും മാത്രമല്ല, ഇപ്പോൾ സ്ഥാനാർഥികൾ സജീവം. വോട്ടർമാരുടെ വീടുകളിലെ അടുക്കളയിൽ കയറി പാചകം ചെയ്യുന്നതും വയലിൽ ജനങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതും പച്ചക്കറി നന്നാക്കുന്നതും മറ്റുള്ളവരുടെ താടി വടിക്കുന്നതും തുടങ്ങി പ്രാദേശിക മരണ, ജനന ആചാരങ്ങളിൽ പങ്കുചേരുന്നതുവരെ ഇപ്പോൾ ബംഗാളിൽ കാണാം. കൂടാതെ നാട്ടുകാരോടൊപ്പം നൃത്തം ചെയ്യുന്നതിന്റെയും അല്ലെങ്കിൽ റാലികളിൽ പങ്കെടുക്കാൻ കിലോമീറ്ററുകൾ ഓടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പാർട്ടി അണികളും സ്ഥാനാർഥികളും തന്നെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
പാർട്ടി വ്യത്യാസമില്ലാതെയാണ് സ്ഥാനാർഥികളെല്ലാം ഒരുപോലെ വോട്ടർമാർക്കിടയിലേക്ക് ഇറങ്ങുന്നത്. പ്രചാരണം പ്രസംഗങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും മാത്രമല്ലെന്ന് പറയുകയാണ് ഈ സ്ഥാനാർഥികളെല്ലാം.
ഹൂഗ്ലിയിലെ ഗോഘാട്ടിൽ തൃണമൂൽ സ്ഥാനാർഥിയായ നിർമ്മൽ മാജി ഒരു വീട്ടിൽ പാചകം ചെയ്താണ് വോട്ട് ചോദിച്ചത്. കൂടാതെ മറ്റൊരു വീട്ടിൽ തറയിലിരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ‘ഞാൻ ഇവിടെ ഒരു അതിഥിയായിട്ടല്ല വന്നിരിക്കുന്നതെന്ന് ജനങ്ങളോട് പറയാൻ ശ്രമിക്കുകയാണ്. അവരുടെ ഇടയിൽ ജീവിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും അവരുടെ ജീവിതം പങ്കിടാനും ഞാൻ ആഗ്രഹിക്കുന്നു’ -മാജി പറയുന്നു.
പുർസുരയിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ പാർത്ഥ ഹസാരി വീട്ടുജോലി ചെയ്താണ് തന്റെ പ്രചാരണം തുടരുന്നത്. ഒരു വോട്ടറുടെ വീടിനുള്ളിൽ സുഗന്ധദ്രവ്യങ്ങൾ പൊടിക്കാൻ കൂടുന്നതും മറ്റൊരു വീട്ടിൽ പാത്രങ്ങൾ കഴുകാൻ സഹായിക്കുകയും ചെയ്തായിരുന്നു വോട്ട് പിടിത്തം. ഈ സമയത്ത് പാർട്ടി പ്രവർത്തകർ പുറത്ത് മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. ‘മൈക്രോഫോണായി മാത്രം എത്തുന്നതും മാലകളുമായി പോകുന്നതുമായ നേതാക്കളെ ആളുകൾ ആഗ്രഹിക്കുന്നില്ല. അവരുടെ ദൈനംദിന ബുദ്ധിമുട്ടുകൾ നമുക്ക് മനസ്സിലാകുമോ എന്നറിയാൻ അവർ ആഗ്രഹിക്കുന്നു’ ഹസാരി പറഞ്ഞു.
അരാംബാഗിൽ, ടി.എം.സി സ്ഥാനാർഥി മിത ബാഗ് റോഡരികിലെ ഭക്ഷണശാലയിൽ കയറി എണ്ണയിൽ വറുത്ത പലഹാരങ്ങൾ പാക്ക് ചെയ്യുന്ന ജോലിയിലാണ് ഏർപ്പെട്ടത്. കൂടാതെ വ്യാപാരിയെ ഇത് വിൽക്കാൻ സഹായിക്കുകയും ചെയ്തു.
നാരായൺഗഡിലെ ബി.ജെ.പി സ്ഥാനാർഥി രാമപ്രസാദ് ഗിരി സലൂണിലെത്തി ഒരാളുടെ താടിവടിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ദുർഗാപൂർ വെസ്റ്റിൽ ബി.ജെ.പി സ്ഥാനാർഥി ലക്ഷ്മൺ ഘോറുയി നിഷാൻഹട്ടിലൂടെ പ്രചാരണം നടത്തുമ്പോൾ, റോഡരികിലെ ടാപ്പിൽ നിന്ന് വെള്ളം എടുക്കാൻ പാടുപെടുന്ന വൃദ്ധയെ കാണുകയും അദ്ദേഹം രണ്ട് ബക്കറ്റുകളിൽ വെള്ളം നിറച്ച് സ്ത്രീയുടെ വീട്ടിലെത്തിച്ച് നൽകുകയും ചെയ്യുകയായിരുന്നു. പുർസുരയിൽ ബി.ജെ.പി സ്ഥാനാർഥി ബിമൻ ഘോഷിന്റെ പ്രചാരണം കർഷകർക്കൊപ്പം വയലിൽ പണിയെടുത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.